ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ വനിതാ പഞ്ചായത്തംഗം മയക്കുമരുന്നു കേസിൽ കുടുക്കിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടുക്കി വണ്ടൻമേട് പഞ്ചായത്തിലെ എൽ.ഡി.എഫ് പഞ്ചായത്തംഗം സൗമ്യ സുനിൽ (33) ആണ് അറസ്റ്റിലായത്. ഭർത്താവ് സുനിലിനെ മയക്കുമരുന്നു കേസിൽ അകപ്പെടുത്തി ഒഴിവാക്കാൻ കാമുകനുമായി ചേർന്ന് നടത്തിയ പദ്ധതിയിലാണ് ഇപ്പോൾ സൗമ്യ കുടുങ്ങിയിരിക്കുന്നത്.
രഹസ്യ വിവരത്തെ തുടർന്ന് സൗമ്യയുടെ ഭർത്താവ് സുനിലിന്‍റെ വാഹനത്തിൽ നിന്നും മാരക ലഹരി മരുന്നായ എം.ഡി.എം.എ കണ്ടെത്തിയിരുന്നു. സംഭവത്തിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണമാണ് സംഭവത്തിന്‍റെ ചുരുൾ അഴിച്ചത്.
ഇവരുടെ അയൽവാസി കൂടിയായ വിദേശ മലയാളി വിനോദുമായി സൗമ്യ അടുപ്പത്തിലായിരുന്നു. ഭർത്താവിനെ ഒഴിവാക്കി വിനോദിനൊപ്പം ജീവിക്കാനായി സൗമ്യയും വിനോദും ചേർന്ന് പല പദ്ധതികളും തയാറാക്കിയിരുന്നു. ഒരു വർഷം മുമ്പാണ് വിനോദും സൗമ്യയും തമ്മിൽ അടുപ്പം സ്ഥാപിക്കുന്നത്. തുടർന്ന് ഫോണിലൂടെ ഇവർ പരസ്‌പരം അടുക്കുകയായിരുന്നു.
ഇതിനിടെ വിദേശത്തു നിന്നും ഇടക്കിടെ നാട്ടിലെത്തുന്ന വിനോദ് സൗമ്യയുമായി രഹസ്യ സംഗമം നടത്താറുണ്ടായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ വരവിന് എറണാകുളത്തെ ആഡംബര ഹോട്ടലിലാണ് വിനോദും സൗമ്യയും രഹസ്യ സംഗമം നടത്തിയത്. ഭർത്താവിനൊപ്പം കഴിയാൻ താൽപര്യമില്ലെന്നും തന്നെ സ്വന്തമാക്കണമെന്നും സൗമ്യ ആവശ്യപ്പെട്ടതോടെ വിനോദ് സുനിലിനെ ഒഴിവാക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്‌തു. വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താനം, സയനൈഡ് നൽകി ഇല്ലാതാക്കാനുമായിരുന്നു ആദ്യ പദ്ധതികൾ. എന്നാൽ പിടിക്കപ്പെടുമെന്ന ഭയം മൂലം സൗമ്യ ഇതിൽ നിന്നും പിൻമാറി.
ഇതിനു പിന്നാലെയാണ് മയക്കുമരുന്നു കേസിൽ ഭർത്താവിനെ അകപ്പെടുത്താൻ ഇവർ പദ്ധതി തയാറാക്കുന്നത്. വിനോദിന്‍റെ നിർദേശ പ്രകാരം ഇയാളുടെ സുഹൃത്ത് ഷാനവാസാണ് സുനിലിന്‍റെ വാഹനത്തിൽ ഒളിപ്പിക്കാനായി മയക്കുമരുന്നു സൗമ്യക്ക് എത്തിച്ചു നൽകിയത്. ഫെബ്രുവരി 18നാണ് വണ്ടൻമേട് ആമയാറ്റിൽ വച്ച് ഇവർ സൗമ്യക്ക് മയക്കുമരുന്നു കൈമാറിയത്. തുടർന്ന് സൗമ്യ മയക്കുമരുന്ന് സുനിലിന്‍റെ വാഹനത്തിൽ ഒളിപ്പിച്ച ശേഷം വാഹനത്തിന്‍റെ ഫോട്ടോ എടുത്ത് കാമുകന് അയച്ചു കൊടുത്തു. തുടർന്ന് കാമുകൻ വിനോദ് മുഖേനയാണ് ഈ വാഹനത്തിൽ മയക്കുമരുന്നു കടത്തുന്നതായി പൊലീസിനു രഹസ്യ വിവരം നൽകിയത്.
അന്വേഷണത്തിൽ ബൈക്കിൽ നിന്നും എം.ഡി.എം.എ കണ്ടെത്തിയെങ്കിലും സുനിൽ ഇത്തരം ഇടപാടുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന പൊലീസിന്‍റ നിഗമനമാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പഞ്ചായത്തംഗം കൂടിയായ ഭാര്യയിലേക്ക് അന്വേഷണം നീണ്ടത്. സംഭവത്തിന് ദിവസങ്ങൾ മുമ്പ് സൗമ്യ ഭർത്താവിന് ഡൈവേഴ്‌സ് നോട്ടീസ് അയച്ചിരുന്നു. വേഗത്തിൽ ഡൈവേഴ്‌സ് കിട്ടുന്നതിനും മയക്കുമരുന്ന് കേസ് സഹായകമാകുമെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടൽ.
സൗമ്യയുമായി രഹസ്യ സംഗമത്തിനായി ഇടക്കിടെ എത്തുന്ന വിനോദ്, ഒരു മാസം മുമ്പാണ് സൗമ്യയെ കാണാൻ അവസാനമായി എത്തിയത്. എറണാകുളത്തെ ഹോട്ടലിൽ ഇവർ ഭാര്യാ- ഭർത്താക്കൻമാരായി രണ്ട് ദിവസം താമസിച്ചു. ഈ സമയത്തായിരുന്നു ഭർത്താവിനെ ഒഴിവാക്കാനായി ഗൂഡാലോചന നടത്തിയത്.
മയക്കുമരുന്ന് എത്തിച്ചു നൽകിയ ശേഷം വിദേശത്തേക്ക് കടന്ന വിനോദിനെ നാട്ടിൽ തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. വിനോദിന്‍റെ സഹായികളായ ഷാനവാസും ഷെഫിൻഷായും സൗമ്യക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. 45,000 രൂപ കൊടുത്താണ് ഇവർ മയക്കുമരുന്ന് വാങ്ങിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: