ഇടുക്കി: സ്‌കൂട്ടർ എതിരെ വന്ന ബൊലേറോയിൽ ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. രാജാക്കാട് കുളത്രകുഴിക്ക് സമീപം വ്യാഴാഴ്ച്ച രാവിലെ എട്ടോടെയായിരുന്നു അപകടം. രാജകുമാരി പട്ടരുമഠത്തിൽ സനുവർഗീസ് (42) ആണ് മരിച്ചതെന്നാണ് വിവരം.
സ്‌കൂട്ടറിൽ ഇടിച്ച ബൊലേറോ നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ചു നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. രണ്ട് മാസം പ്രായമുള്ള കുഞ്ഞും അമ്മയും അടക്കമുള്ളവരാണ് ബൊലേറോയിൽ ഉണ്ടായിരുന്നത്.
സ്കൂട്ടർ യാത്രികൻ അപകട സ്ഥലത്തു തന്നെ മരണപ്പെട്ടു. ബൊലേറോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളെയും കുഞ്ഞിനെയും ഡ്രൈവറെയും അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കൊടും വളവുകളും കുത്തിറക്കവും അപകടത്തിനു കാരണമായെന്നാണ് കരുതുന്നത്. സനുവിന്‍റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം മൃതദേഹം വിട്ടു നൽകുമെന്ന് പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
സ്വകാര്യ ഭാഗത്തെ സ്രവം ശേഖരിച്ച് കോവിഡ് പരിശോധന
മുംബൈ: കോവിഡ് പരിശോധനയുടെ പേരിൽ യുവതിയുടെ സ്വകാര്യ ഭാഗത്തു നിന്നും സ്രവം ശേഖരിച്ച ലാബ് ടെക്‌നീഷനു 10 വർഷം തടവു ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. കോവിഡ് ആദ്യ ഘട്ട വ്യാപനത്തിനിടെയാണ് ലാബ് ടെക്‌നീഷൻ യുവതിയുടെ സ്വകാര്യ ഭാഗത്തു നിന്നും സ്രവം ശേഖരിച്ചത്. സംഭവം നടന്ന് 17 മാസത്തിനു ശേഷമാണ് കേസിൽ കോടതി ശിക്ഷ വിധിക്കുന്നത്.
അമരാവതിയിലെ ഒരു മാളിൽ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജീവനക്കാരന് കോവിഡ് കണ്ടെത്തിയതോടെ മാളിലെ എല്ലാ ജീവനക്കാരോടും വഡ്നേരയിലെ ട്രോമ കെയർ സെന്‍ററിൽ കോവിഡ് ടെസ്റ്റ് എടുക്കാൻ നിർദേശിച്ചു. എല്ലാ ജീവനക്കാരെയും പരിശോധിച്ച ശേഷം കൂട്ടത്തിൽ ഒരു ജീവനക്കാരിയോട് റിപ്പോർട്ട് പോസിറ്റീവാണെന്നും കൂടുതൽ പരിശോധനക്കായി എത്തണമെന്നും നിർദേശിക്കുകയായിരുന്നു. ഈ പരിശോധനയ്ക്ക് സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം എടുക്കേണ്ടിവരുമെന്ന് പറഞ്ഞു. തുടർന്ന് യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം എടുത്തു.
സംശയം തോന്നിയ യുവതി സംഭവിച്ച കാര്യം പിന്നീട് സഹോദരനോട് പറഞ്ഞു. യുവതിയുടെ സഹോദരൻ ഒരു ഡോക്ടറോട് ഇക്കാര്യം സംസാരിച്ചു, കോവിഡ് -19 ടെസ്റ്റിന് അത്തരമൊരു പരിശോധന ആവശ്യമില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇതിന് ശേഷം യുവതി കുടുംബാംഗങ്ങൾക്കൊപ്പം വഡ്‌നേര പൊലീസ് സ്റ്റേഷനിലെത്തി ലാബ് ടെക്‌നീഷ്യൻ അൽകേഷ് ദേശ്മുഖിനെതിരെ പരാതി നൽകി. സംഭവം പുറത്തായതോടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയ പൊലീസ് പ്രതിയെ ഉടൻ പിടികൂടി.
അമരാവതി ജില്ലാ കോടതിയാണ് കേസ് പരിഗണിച്ചത്. 17 മാസത്തിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. സർക്കാർ അഭിഭാഷകനായ സുനിൽ ദേശ്മുഖ് ആണ് യുവതിക്ക് വേണ്ടി ഹാജരായത്. കേസിൽ ആകെ 12 സാക്ഷികളാണ് കോടതിയിൽ ഹാജരായത്.
ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം, സെക്ഷൻ 376 (1) പ്രകാരമുള്ള കുറ്റം പ്രതി ചെയ്തെന്ന് കണ്ടെത്തിയ കോടതി പ്രതിയെ 10 വർഷം കഠിനതടവിന് ശിക്ഷിക്കുകയും 10,000 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സെക്ഷൻ 354 പ്രകാരവും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിക്ക് അഞ്ച് വർഷം അധിക കഠിന തടവും 5,000 രൂപ പിഴയും വിധിച്ചു.
Post A Comment: