ഇടുക്കി: കോവിഡ് കണക്കുകളിലെ അവ്യക്തയെ തുടർന്ന് ആശങ്കയൊഴിയാതെ ഇടുക്കി. ഏലപ്പാറയിലെ വനിതാ ഡോക്‌ടർ ഉൾപ്പെടെ തുടർച്ചയായ ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് ആശങ്ക ഉയർന്നത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും പുറത്തു വിടുന്ന കണക്കുകളിൽ അവ്യക്തത ഉയർന്നതോടെ ജില്ലയിൽ എന്താണ് നടക്കുന്നതെന്ന ചോദ്യമാണ് ജില്ലക്കാർക്ക്. കഴിഞ്ഞ ദിവസമാണ് ഈ അവ്യക്ത ജില്ലയിൽ ഉടലെടുത്തത്.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനു പിന്നാലെ വീണ്ടും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വിവരം ആദ്യം പുറത്തു വിട്ടത് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസാണ്. പിന്നാലെ നടന്ന കോവിഡ് അവലോകന യോഗത്തിനു ശേഷം ജില്ലാ കലക്‌ടറും മന്ത്രി എം.എം മണിയും കൂടുതലായി മൂന്നു പേരുടെ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ വൈകിട്ട് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ഈ കണക്ക് ഉൾപ്പെടുത്തിയില്ല. ഇവരുടെ ഫലം ഒന്നു കൂടി പരിശോധിക്കണമെന്നാണ് മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞത്. ഇന്നലെയും ഈ കണക്ക് പുറത്ത് വന്നില്ല. ഇതിനിടെ ഏലപ്പാറയിൽ 400 പേർ ഉൾപ്പെടെ ജില്ലയിൽ നിരവധി ആളുകളുടെ സ്രവ പരിശോധന നടന്നെങ്കിലും ഈ പരിശോധനാ ഫലങ്ങളും പുറത്തു വന്നിട്ടില്ല.
നിലവിൽ കോവിഡ് സ്ഥിരീകരിച്ചവർ ഉൾപ്പെടെ നിരീക്ഷണത്തിലുമാണ്. റിസൽറ്റ് വൈകുന്നതും കണക്കുകളിൽ അവ്യക്ത തുടരുന്നതുമാണ് ആളുകളെയും പരിഭ്രാന്തരാക്കുന്നത്. ഇതിനിടെ പീരുമേട് എം.എൽ.എ നിരീക്ഷണത്തിലാണെന്ന് മന്ത്രി എം.എം. മണി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഈ വാദം തള്ളി എം.എൽ.എ രംഗത്തെത്തി. എന്നാൽ എം.എൽ.എ നിരീക്ഷണത്തിലാണെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെയും പ്രതികരണം. അതേസമയം ജില്ലയിൽ കോവിഡ് പിടിമുറുക്കിയതോടെ അതീവ ജാഗ്രത തുടരുകയാണ്. കോവിഡിനു പുറമേ പകർച്ച വ്യാധികളും ജില്ലയിൽ ഭീതി പരത്തുന്നുണ്ട്. പ്രധാന സർക്കാർ ആശുപത്രികൾ കോവിഡ് സെന്‍ററുകളായതോടെ ജനറൽ വിഭാഗത്തിൽ ചികിത്സയില്ലാത്ത സ്ഥിതിയുമുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: