കാസർകോട്: കോഴിക്കോട് ജോലി സ്ഥലത്തു നിന്നും വീട്ടിലെത്തിയ ആളെ ഭാര്യ വീട്ടിൽ കയറ്റിയില്ല. കോവിഡ് ഭീതിയിലാണ് ഭാര്യ ഭർത്താവിനെ വീട്ടിൽ നിന്നും പുറത്താക്കിയത്. ഒടുവിൽ ആരോഗ്യ പ്രവർത്തകർ എത്തിയാണ് 55 കാരനെ വീട്ടിൽ കയറാൻ ഇടയാക്കിയത്. മധൂർ പഞ്ചായത്തിലെ ഷിരിബാഗിലുവിൽ വാടക ക്വാർട്ടേഴ്‌സിലാണ് സംഭവം. കോഴിക്കോട് ഹോട്ടൽ ജോലിക്കാരനാണ് 55 കാരൻ. ലോക് ഡൗണിനെ തുടർന്ന് കോഴിക്കോട് പെട്ടുപോയ ഇയാൾ കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.
ചെലവിനു നൽകാതെ അകന്നു നിൽക്കുകയാണെങ്കിലും കോവിഡ് കാലമായതിനാലാണ് വാതിലടച്ചു പുറത്താക്കിയതെന്നും ഭാര്യ പറയുന്നു. ആ രാത്രിയിൽ വരാന്തയിൽ കിടന്നുറങ്ങി. വിവരം സാമൂഹിക പ്രവർത്തകർ പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും അറിയിച്ചു. പൊലീസ് ഗൃഹനാഥനെ പഞ്ചായത്തിന്‍റെ മായിപ്പാടി ഡയറ്റിന്‍റെ കോവിഡ് കെയർ സെന്‍ററിലാക്കി. ഉച്ചയ്ക്കും രാത്രിയിലും പഞ്ചായത്തിന്‍റെ സാമൂഹിക അടുക്കളയിൽ നിന്നു ഭക്ഷണം കിട്ടുന്നു.
രാവിലെയും വൈകിട്ടും ഡയറ്റ് അധ്യാപകൻ സന്തോഷ് ചായയും പലഹാരവും എത്തിക്കും. ഭക്ഷണം എത്തിക്കുന്നവരോട് ഭാര്യയ്ക്കും മക്കൾക്കും ഭക്ഷണം കിട്ടുന്നുണ്ടോയെന്ന് ഇയാൾ ചോദിക്കുന്നുണ്ട്. കോവിഡ് കാലമായതിനാൽ ഭാര്യയുടെയും മക്കളുടെയും ആരോഗ്യ സുരക്ഷയെക്കുറിച്ചുള്ള ആകുലതയും ഇയാൾ ആരോഗ്യ പ്രവർത്തകരോട് പങ്കുവെക്കുന്നു. നിരീക്ഷണ കാലം കഴിഞ്ഞ് ഇരുവരെയും ഒന്നിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സാമൂഹിക പ്രവർത്തകർ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: