പുതുതല മുറ സ്ത്രീകൾക്ക് ആർത്തവ പ്രശ്നങ്ങൾ കൂടപ്പിറപ്പാണ്. എന്നാൽ കഴിഞ്ഞ ഒന്നര മാസത്തിനിടെ ലോക വ്യാപകമായി സ്ത്രീകൾക്ക് ആർത്ത ക്രമക്കേട് വർധിക്കുന്നതായി റിപ്പോർട്ട്.
എല്ലാ മാസവും പതിവായി ആർത്തവം ഉണ്ടാകുന്നവർക്ക് പോലും ആർത്തവ ക്രമക്കേട് ഉണ്ടാകുന്നതായിട്ടാണ് കണ്ടെത്തൽ. തുടർച്ചയായുണ്ടായ ലോക് ഡൗണും കോവിഡിനെ തുടർന്നുണ്ടായ ഭീതിയുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സ്ത്രീകളുടെ ഹോർമോണും മനസും തമ്മിലുള്ള ബന്ധമാണ് ഈ ക്രമക്കേടിനു കാരണായിരിക്കുന്നത്. ലോക് ഡൗൺ കാരണം ജോലിക്കോ മറ്റ് ആവശ്യങ്ങൾക്കോ പുറത്ത് പോകാൻ സാധിക്കാതെ എല്ലാവരും വീടിനകത്ത് അടച്ചിരിപ്പാണ്.
ഇത് മടുപ്പും മാനസിക സമ്മർദവും വർധിപ്പിക്കുകയാണ്. ഉറക്കത്തിന്‍റെ ക്രമം തെറ്റിയിരിക്കുന്നു. ഭക്ഷണ ക്രമങ്ങളിലും പ്രകടമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. മാത്രമല്ല വീട്ടിലിരിക്കുന്നത് കൊണ്ട് ശാരീരിക ചലനങ്ങളും കുറഞ്ഞിരിക്കുന്നു. ഇതെല്ലാം സ്ത്രീകളുടെ ആർത്തവ ക്രമത്തെ ബാധിക്കുന്നതാണ്.
ലോകമാകെ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ആർത്തവ ക്രമക്കേട് സംബന്ധിച്ച് സ്ത്രീകളിൽ നിന്നും വ്യാപകമായ ആശങ്ക ഉയരുന്നുണ്ട്. മാത്രമല്ല ആർത്തവ കാലത്ത് പതിവിലും കൂടുതൽ വേദന അനുഭവിക്കേണ്ടി വരുന്നുമുണ്ട്. ആർത്തവം ക്രമത്തിൽ നടക്കണമെങ്കിൽ സ്ത്രീകൾ ആരോഗ്യപരമായ ജീവിതം നയിക്കണമെന്നും കൃത്യമായ ദിനചര്യ പാലിക്കണമെന്നും ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നു.
ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന കോർട്ടിസോളിന്‍റെ അളവിനെ സമ്മർദം സ്വാധീനിക്കും. ശരീരത്തിന്‍റെ മുഴുവന് ഹോർമോൺ അച്ചുതണ്ടിനേയും നിയന്ത്രിക്കുന്നവയിൽ പ്രധാനപ്പെട്ടതാണ് കോർട്ടിസോൾ.
മാനസിക സമ്മർദം ഇൻസുലിൻ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് കാരണം 30 ദിവസത്തിനകം ആർത്തവം ഉണ്ടാകുന്നവർക്ക് ഏഴോ എട്ടോ ദിവസം വൈകിയേക്കാം. അതല്ലെങ്കിൽ അതില് കൂടുതലും നീളാം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: