ഇസ്ലാമാബാദ്: കടുത്ത നിർദേശങ്ങൾ മറികടന്ന് പാക്കിസ്ഥാനിലെ പള്ളികളിൽ പ്രാർഥനക്കെത്തുന്നത് നൂറുകണക്കിനു പേർ. രോഗികളുടെ എണ്ണം 5300 പിന്നിടുകയും 92 മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് പാക്കിസ്ഥാനിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ആരാധനാലയങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇതിനെ മറികടന്ന് നൂറുകണക്കിനു പേർ കൂട്ടം കൂട്ടമായി പള്ളികളിലെത്തുന്നതായിട്ടാണ് വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
മുസ്ലീം ഭൂരിപക്ഷത്തിൽ ലോകത്തിൽ തന്നെ രണ്ടാം സ്ഥാനത്താണ് പാക്കിസ്ഥാൻ. നിലവിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നവരില്‍ 60% പേരും ഉംറ തീർഥാടനം കഴിഞ്ഞെത്തിയവരോ അല്ലെങ്കിൽ തബ് ലീഗ് ഇ ജമാഅത്ത് പ്രവർത്തകരോ ആണെന്നാണ് പറയപ്പെടുന്നത്. വൈറസ് വ്യാപനം വർധിച്ച സാഹചര്യത്തിലാണ് സർക്കാർ കര്‍ശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയത്.
"പാശ്ചാത്യ രാജ്യങ്ങളിലെ ആളുകളെ ബാധിക്കുന്നത് പോലെ വൈറസ് ഞങ്ങളെ ബാധിക്കില്ലെന്നാണ് ഞങ്ങളുടെ പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്ന ആൾ പറയുന്നത്.. 'അഞ്ച് നേരമുള്ള പ്രാര്‍ഥനയ്ക്ക് മുന്നോടിയായി നമ്മൾ കൈകളും മുഖവും കഴുകാറുണ്ട്.. എന്നാൽ അവിശ്വാസികൾ അത് ചെയ്യാറില്ല.. അതുകൊണ്ട് തന്നെ നമുക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല.. ദൈവം നമ്മുടെ കൂടെയുണ്ട്..' എന്നായിരുന്നു വാക്കുകളെന്നാണ് പള്ളിയിൽ പ്രാര്‍ഥന കഴിഞ്ഞെത്തിയ സാബിർ ദുറാനി എന്നയാൾ റോയിട്ടേസിനോട് പറഞ്ഞത്. രാജ്യത്തെ പലപള്ളികളിലും പ്രാർഥനയ്ക്കെത്തുന്നവരും സമാന അഭിപ്രായം തന്നെയാണ് പ്രകടിപ്പിക്കുന്നത്.
ഇരുപത് കോടിയിലധികം ജനസംഖ്യയുള്ള പാകിസ്താനിൽ മതത്തിന് ആഴത്തിലുള്ള സ്വാധീനമാണുള്ളത്. തെരഞ്ഞെടുപ്പുകളിൽ ജയിക്കാനായില്ലെങ്കിലും ഇവിടുത്തെ മതസംഘടനകൾക്ക് ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താനുള്ള ശക്തിയുണ്ട്. 'മതവിശ്വാസവും പ്രാര്‍ഥനയും പാക് ജനങ്ങളുടെ വൈകാരികമായ വിഷയമാണ്. അതുകൊണ്ട് തന്നെ സർക്കാരിന് ഈ വിഷയത്തിൽ വളരെ മയപരമായി മാത്രമെ ഇടപെടാനാകൂ എന്നാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ സ്പെഷ്യൽ അസിസ്റ്റന്‍റ് മിർസ ഷഹ്സാദ് അക്ബർ പറയുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: