ലണ്ടൻ: കോവിഡ് ബാധിച്ച് നിത്യേന നൂറു കണക്കിനാളുകൾ മരിക്കുന്ന ബ്രിട്ടണിൽ ലോക് ഡൗൺ ലംഘിച്ച് പാർട്ടി നടത്തി മോഡലുകളുമായി കെട്ടിമറിഞ്ഞ് ഫുട്ബാൾ താരം. എവർട്ടന്‍റെ ഇറ്റാലിയൻ താരം മോയ്സ് കീനാണ് വിവാദത്തിലായിരിക്കുന്നത്. ചെഷയറിലെ തന്‍റെ വസതിയിൽ നടത്തിയ പാർട്ടിയിലാണ് യുവതികൾക്കൊപ്പം ഇയാൾ കെട്ടിമറിയുന്ന വീഡിയോകൾ പുറത്തു വന്നത്. ഇവർ മോഡലുകളാണെന്നാണ് റിപ്പോർട്ട്. പാർട്ടിക്കിടെ സ്വയം പകർത്തിയ ചില വിഡിയോ ദൃശ്യങ്ങൾ കീൻ സ്വകാര്യ സ്നാപ്ചാറ്റ് ഗ്രൂപ്പുകളിൽ പങ്കുവച്ചിരുന്നു.
ഇത് ചോർന്നതാണ് താരത്തെ കുരുക്കിലാക്കിയത്. ‘ക്വാറന്‍റീൻ ക്ലീൻ’ എന്ന വാചകത്തോടെയാണ് മോയ്സ് കീൻ പാർട്ടിയിൽ പങ്കെടുക്കുന്ന വിഡിയോ പങ്കുവച്ചത്. കൊറോണ വൈറസ് വ്യാപനം നിമിത്തം കടുത്ത പ്രതിസന്ധിയിലായ ബ്രിട്ടനിൽ ഇതുവരെ 20,000ൽ അധികം പേരാണ് മരിച്ചത്. ഒട്ടേറെപ്പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യമൊന്നാകെ കടുത്ത ദുരിതത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് ഇരുപതുകാരൻ താരത്തിന്‍റെ പാർട്ടി. ആഘോഷത്തിനായി ഒട്ടേറെപ്പേർ സമ്മേളിച്ചതിനാൽ ലോക്ഡൗൺ ലംഘനവും സാമൂഹിക അകലം പാലിക്കണമെന്ന ചട്ടത്തിന്‍റെ ലംഘനവുമുണ്ട്.
സംഭവം വിവാദമായതോടെ താരത്തെ തള്ളിപ്പറഞ്ഞ് അദ്ദേഹത്തിന്‍റെ ക്ലബ്ബായ എവർട്ടൻ പ്രസ്താവന പുറപ്പെടുവിച്ചു. കീനിൽനിന്ന് ഒരു കോടിയോളം രൂപ പിഴ ഈടാക്കിയേക്കുമെന്നും സൂചനയുണ്ട്. ഈ സീസണിന്‍റെ തുടക്കത്തിലാണ് 240 കോടിയോളം രൂപയ്ക്ക് ഇറ്റാലിയൻ ക്ലബ് യുവെന്‍റസിൽനിന്ന് മോയ്സ് കീൻ എവർട്ടനിലെത്തിയത്. കൗമാര പ്രായത്തിൽത്തന്നെ ലോക ശ്രദ്ധയിലെത്തിയ കീൻ, 2000നു ശേഷം ജനിച്ച് യുവെന്‍റസിന്‍റെ സീനിയർ ടീമിലെത്തിയ ആദ്യത്തെയാളാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: