അബുദാബി: ആരോഗ്യ മേഖലയിൽ ഉൾപ്പെടെ യുഎഇ പ്രഖ്യാപിച്ച സ്വദേശി വൽക്കരണ നടപടികൾ മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികളെ ആശങ്കയിലാക്കുന്നു. യുഎഇയുടെ 50 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പ്രഖ്യാപനം ഉണ്ടായത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയിലെ വിദഗ്‌ദ തൊഴിലുകളിൽ 10 ശതമാനം സ്വദേശികളെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് ക്യാബിനറ്റ് അഫയേഴ്‌സ് മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി വ്യക്തമാക്കി.
ആരോഗ്യ മേഖലയിൽ അഞ്ച് വർഷത്തിനിടെ 10,000 സ്വദേശി നഴ്‌സുമാരെ നിയമിക്കാനുള്ള പദ്ധതിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് മലയാളികളുൾപ്പെടെ ഇപ്പോൾ യുഎഇയിൽ ജോലി ചെയ്യുന്നവരുടെ അവസരങ്ങൾ കുറയാനിടയാകും. സ്വദേശി നഴ്‌സുമാരെ നിയമിക്കുന്നതിനായി വിപുലമായ പരിശീലന പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്.
നഴ്‌സിങ് ബിരുദ കോഴ്‌സിന് പുറമെ ഹെൽത്ത് അസിസ്റ്റന്‍റ്, എമർജൻസി മെഡിസിൻ ഹയർ ഡിപ്ലോമ എന്നീ കോഴ്‌സുകളും ആരംഭിക്കുമെന്നും ക്യാബിനറ്റ് അഫയേഴ്‌സ് മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി പുറത്തിറക്കിയ പദ്ധതി രേഖകൾ വ്യക്തമാക്കുന്നു.
നഴ്‌സിങ്, പ്രോഗ്രാമിങ്, അക്കൗണ്ടിംഗ് പോലുള്ള മേഖലകളിൽ സ്വകാര്യ രംഗത്ത് ജോലി ചെയ്യുന്ന സ്വദേശികൾക്ക് തൊഴിൽ ലഭിച്ച് ആദ്യത്തെ അഞ്ച് വർഷവും സ്വദേശികൾക്ക് സർക്കാർ സാമ്പത്തിക പിന്തുണ നൽകും. പ്രതിമാസം പരമാവധി 5000 ദിർഹം വരെ ഇങ്ങനെ നൽകും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് മക്കളുടെ പരിചരണത്തിനായി ഓരോ കുട്ടിക്കും 800 ദിർഹം വീതം നൽകും. ഇങ്ങനെ ഒരാളിന് പരമാവധി പ്രതിമാസം 3200 ദിർഹം വരെ നൽകാൻ 125 കോടി ദിർഹം നീക്കി വയ്ക്കും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: