പാലക്കാട്: ബൈക്കും സ്‌കൂൾ ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 15 വയസുകാരൻ മരിച്ചു. താഴെമുരളി സ്വദേശി വിഷ്‌ണുവാണ് മരിച്ചത്. അകത്തത്തറയിലായിരുന്നു അപകടം. വിഷ്ണു സഞ്ചരിച്ച ബൈക്കും എതിരെ വന്ന സ്കൂൾ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിഷ്ണുവിന്‍റെ തലയിലൂടെ ബസിന്‍റെ ചക്രം കയറിയിറങ്ങി. വൈകീട്ട് 5.30 തിന് അകത്തേത്തറ എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്.
ഉമിനി ഭാഗത്ത് നിന്ന് അകത്തേത്തറയിലേക്ക് വരികയായിരുന്നു സ്കൂൾ ബസ്. എതിരെ വന്ന ബൈക്ക്, ബസിന് നേരെ മുന്നിൽ പെട്ടു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്‍റെ പിറകിൽ സഞ്ചരിക്കുകയായിരുന്ന വിഷ്ണു ബസിനടിയിലേക്ക് തെറിച്ചു വീണു.
ബസിന്‍റെ പിൻചക്രം വിഷ്ണുവിന്‍റെ തലയിലൂടെ കയറിയിറങ്ങി. ഏറെ പണിപ്പെട്ടാണ് വിഷ്ണുവിനെ പുറത്തെടുത്തത്. ബൈക്ക് ഓടിച്ചിരുന്ന കൃഷ്ണകുമാർ എന്നയാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
ഇടുക്കിയിൽ വിദ്യാർഥിനിയെ തല്ലി വീഴ്‌ത്തി കവർച്ച
ഇടുക്കി: സ്‌കൂൾ വിട്ട് തേയിലക്കാട്ടിലെ ഒറ്റവരി പാതയിലൂടെ വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ തല്ലി വീഴ്‌ത്തി സ്വർണ കമ്മലും കൊലുസും കവർന്നു. അയ്യപ്പൻകോവിൽ കെ. ചപ്പാത്തിനു സമീപം വള്ളക്കടവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മേരികളം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് കരുതുന്നത്.
വിദ്യാർഥിനിയെ പതിവ് സമയമായിട്ടും കാണാതെ വന്നതോടെ വല്യമ്മ തിരഞ്ഞിറങ്ങിയപ്പോഴാണ് കുട്ടി ബോധരഹിതയായി തേയിലക്കാട്ടിൽ കിടക്കുന്നത് കണ്ടത്. ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ തന്നെ കട്ടപ്പനയിലെ ആശുപത്രിയിലെത്തിച്ചു. തന്നെ ആരോ പിന്നിൽ നിന്നും വടികൊണ്ട് തല്ലി വീഴ്‌ത്തിയെന്ന് വിദ്യാർഥിനി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
കുട്ടിയുടെ കാതിലെ സ്വർണ കമ്മലും കാലിലെ വെള്ളി കൊലുസും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വൈകിട്ട് 4.40നാണ് കുട്ടി വള്ളക്കടവിനു സമീപം ബസ് ഇറങ്ങിയത്. വീട്ടിലേക്ക് തേയിലക്കാട്ടിലൂടെയുള്ള വിജനമായ പാതയാണ് ആശ്രയം. ഈ വഴിയിലൂടെ ഒറ്റക്ക് നടക്കുമ്പോഴാണ് കുട്ടി ആക്രമിക്കപ്പെട്ടത്. കുട്ടി കിടന്ന തേയിലക്കാടിനു സമീപത്തായി ചെരിപ്പും, ബാഗും റോഡിൽ കിടപ്പുണ്ടായിരുന്നു. സംഭവത്തിൽ കേസെടുത്ത ഉപ്പുതറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: