ഇടുക്കി: സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ തല്ലി വീഴ്‌ത്തി സ്വർണക്കമ്മലും വെള്ളി കൊലുസും കവർച്ച ചെയ്‌ത സംഭവത്തിൽ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. സംഭവം നടന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നിട്ടും പ്രതിയെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇന്നലെ അയൽവാസികളായ ചിലരെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയെങ്കിലും കവർച്ചയുമായി ഇവർക്ക് പങ്കില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്നും ചിലർ നിരീക്ഷണത്തിലാണെന്നുമാണ് പൊലീസ് ഭാഷ്യം. എന്നാൽ പ്രതിയെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഒന്നും ഇതുവരെ പൊലീസിനു ലഭിച്ചിട്ടില്ലെന്നാണ് സൂചന. പ്രദേശവാസികളായ ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് അയ്യപ്പൻകോവിൽ ചപ്പാത്ത് വള്ളക്കടവിൽ 10 വയസുകാരിയെ ആക്രമിച്ച് വീഴ്‌ത്തി സ്വർണകമ്മലും കൊലുസും കവർന്നത്. മേരികളം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് ആക്രമണം ഉണ്ടായത്.
വിദ്യാർഥിനിയെ പതിവ് സമയമായിട്ടും കാണാതെ വന്നതോടെ വല്യമ്മ തിരഞ്ഞിറങ്ങിയപ്പോഴാണ് കുട്ടി ബോധരഹിതയായി തേയിലക്കാട്ടിൽ കിടക്കുന്നത് കണ്ടത്. ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ തന്നെ കട്ടപ്പനയിലെ ആശുപത്രിയിലെത്തിച്ചു. തന്നെ ആരോ പിന്നിൽ നിന്നും വടികൊണ്ട് തല്ലി വീഴ്‌ത്തിയെന്ന് വിദ്യാർഥിനി പൊലീസിനു മൊഴി നൽകുകയായിരുന്നു.
കുട്ടിയുടെ കാതിലെ സ്വർണ കമ്മലും കാലിലെ വെള്ളി കൊലുസും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വൈകിട്ട് 4.40നാണ് കുട്ടി വള്ളക്കടവിനു സമീപം ബസ് ഇറങ്ങിയത്. വീട്ടിലേക്ക് തേയിലക്കാട്ടിലൂടെയുള്ള വിജനമായ പാതയാണ് ആശ്രയം. ഈ വഴിയിലൂടെ ഒറ്റക്ക് നടക്കുമ്പോഴാണ് കുട്ടി ആക്രമിക്കപ്പെട്ടത്. കുട്ടി കിടന്ന തേയിലക്കാടിനു സമീപത്തായി ചെരിപ്പും, ബാഗും റോഡിൽ കിടപ്പുണ്ടായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: