കൊല്ലം: ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മരിച്ച യുവതിയുടെ ഭർത്താവ് കൊല്ലം ജോനകപ്പുറം ബുഷറ മൻസിലിൽ അബ്‌ദുൾ ബാരി (34) അറസ്റ്റിലായി. ഇയാളുടെ ഭാര്യ ആമിന (22) ആണ് മരിച്ചത്. പള്ളിത്തോട്ടം പൊലീസിന്‍റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
22ന് രാവിലെ കടുത്ത ശ്വാസതടസം അനുഭവപ്പെട്ടുവെന്ന് പറഞ്ഞാണ് അബ്ദുല്‍ ബാരിയും ബന്ധുക്കളും ചേര്‍ന്ന് ആമിനയെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ ആമിന മരിച്ചിരുന്നു. ആമിനയുടെ മരണത്തിൽ പിതാവ് സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളെജിൽ എത്തിച്ചത്.
യുവതിക്ക് ശ്വാസതടസം അനുഭവപ്പെടാന്‍ തക്ക അസുഖങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും, മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതിനാല്‍ ഉണ്ടായ ശ്വാസതടസമാണ് മരണകാരണമെന്നും ഡോക്ടര്‍ വ്യക്തമാക്കി.
ഇതോടെ സിറ്റി പൊലീസ് കമ്മിഷ്ണര്‍ മെറിന് ജോസഫിന്റെ നിര്‍ദേശപ്രകാരം പള്ളിത്തോട്ടം പൊലീസ് തെളിവുകള്‍ നിരത്തി അബ്ദുല്‍ ബാരിയെ ചോദ്യംചെയ്തു. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ആദ്യം പരസ്പരവിരുദ്ധമായ മൊഴിയാണ് നൽകിയെങ്കിലും ശാസ്ത്രീയ തെളിവുകൾ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
കൊല്ലം അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ എ. അഭിലാഷിന്റെ മേല്‍നോട്ടത്തില്‍ പള്ളിത്തോട്ടം ഇന്‍സ്പെക്ടര്‍ ആര്. ഫയാസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുകേഷ്, അനില്‍ ബേസില്‍, ജാക്സണ് ജേക്കബ്, എ.എസ്.ഐമാരായ കൃഷ്ണകുമാര്‍, സുനില്‍, എസ്.സി.പി.ഒമാരായ സുമ ഭായ്, ഷാനവാസ്, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
കുട്ടിക്കടത്ത്; പാസ്റ്റർ അറസ്റ്റിൽ
കോഴിക്കോട്: രേഖകളില്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെത്തിച്ച പാസ്റ്റർ അറസ്റ്റിൽ. പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൽ ട്രസ്റ്റ് ഡയറക്റ്റർ പാസ്റ്റർ ജേക്കബ് വർഗീസാണ് അറസ്റ്റിലായിരിക്കുന്നത്. 12 കുട്ടികളെയാണ് ട്രെയിൻ മാർഗം കേരളത്തിലേക്ക് എത്തിച്ചത്.
ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെ, കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഇടനിലക്കാരെ ഇന്നലെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാസ്റ്റർ അറസ്റ്റിലാകുന്നത്.
രണ്ട് രാജസ്ഥാൻ സ്വദേശികൾക്കെതിരെയും ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.മനുഷ്യക്കടത്തിനാണ് കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തത്. രാജസ്ഥാൻ സ്വദേശികളായ ലോകേഷ് കുമാർ, ശ്യാം ലാൽ എന്നിവർക്കെതിരെയാണ് റെയില്‍വേ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി ഓഖ എക്സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. സംശയം തോന്നിയ യാത്രക്കാർ, റെയിൽവേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികൾക്ക് ഒപ്പം ആറ് മുതിർന്നവരാണ് ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്തു. നാല് പേർ രക്ഷിതാക്കളാണെന്ന് ബോധ്യപ്പെട്ടു. മറ്റ് രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്.
പെരുമ്പാവൂരിലെ കരുണാലയത്തിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഒപ്പമുണ്ടായിരുന്നവർ മൊഴി നൽകിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കരുണ ചാരിറ്റബിൾ ട്രസ്റ്റ് ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് കണ്ടെത്തിയത്.12 കുട്ടികളെയും ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും അനധികൃതമായി കുട്ടികളെ എത്തിച്ചതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) വ്യക്തമാക്കി.
Post A Comment: