കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. പീഡന ശേഷം കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതി അസഫാക് നൽകിയ മൊഴിയിൽ അവ്യക്തതയുണ്ടായിരുന്നെങ്കിലും പോസ്റ്റ് മോർട്ടത്തിൽ പീഡനം സ്ഥിരീകരിക്കുകയായിരുന്നു.
ശരീരത്തിൽ നിറയെ മുറിവുകളോടെയാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു. എന്നാൽ പീഡനം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിന് ശേഷമാണെന്ന് ഫോറൻസിക് സംഘം പൊലീസിനോട് സ്ഥിരീകരിച്ചത്.
പീഡനത്തിന് ശേഷം കുട്ടിയുടെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഫോറസ്കിക് സംഘത്തിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. കുട്ടി ധരിച്ചിരുന്ന ബനിയൻ കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടത്തിയത്. ഫോറൻസിക് വിവരമനുസരിച്ച് പ്രതിക്കെതിരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി നാളെ കോടതിയിൽ ഹാജരാക്കും.
ആലുവയില്‍ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിൽ ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്നാണ് ഇന്നുച്ചയോടെ കണ്ടെത്തിയത്. കുട്ടിയെ താൻ കൊലപ്പെടുത്തിയതാണെന്ന് പിടിയിലായ അസം സ്വദേശി അസഫാക് അലം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: