കൊച്ചി: നമ്പർ പ്ലേറ്റില്ലാത്ത സൂപ്പർ ബൈക്കുമായി പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥി റോഡിലൂടെ ചീറി പാഞ്ഞ സംഭവത്തിൽ ബൈക്ക് ഉടമയ്ക്ക് 34,000 രൂപ പിഴ. ആലുവ സ്വദേശി റോഷനാണ് പിഴ ലഭിച്ചത്. റോഷന്‍റെ ഡ്രൈവിങ് ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. വാഹനത്തിന്‍റെ ആർ സി ബുക്ക് ഒരു വർഷത്തേക്കും റദ്ദാക്കി.
ഏപ്രിലിൽ മോട്ടോർ വാഹന വകുപ്പ് ആലുവയിൽ പരിശോധന നടത്തുന്നതിനിടയിലാണ് വിദ്യാർഥിയെ പിടികൂടിയത്. ബൈക്കിന്‍റെ നമ്പർപ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. റോഷന്‍റെ അടുത്ത ബന്ധുവാണ് വാഹനമോടിച്ച കുട്ടി. പ്രായപൂർത്തിയാകാത്തതിനാൽ കേസ് നിയമ നടപടികൾക്കായി കോടതിക്ക് കൈമാറി.
എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വാഹന ഉടമയ്ക്ക് ശിക്ഷ വിധിച്ചത്. 30,000 രൂപയാണ് പിഴ വിധിച്ചത്. നമ്പർപ്ലേറ്റ് ഇല്ലാത്തതിനാൽ 2000 രൂപയും കണ്ണാടി, ഇൻഡിക്കേറ്റർ എന്നിവ ഇല്ലാത്തതിനാൽ 500 രൂപ വീതവും സാരിഗാർഡ് ഊരിമാറ്റിയതിന് 1000 രൂപയും ചേർത്താണ് 34,000 പിഴ നൽകേണ്ടത്. വാഹനമോടിച്ച വിദ്യാർത്ഥിക്കെതിരേ ജുവനൈൽ നിയമ നടപടി തുടരും.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുകയോ ഗതാഗത നിയമലംഘനം നടത്തുകയോ ചെയ്താൽ കുട്ടിയുടെ രക്ഷിതാവിനോ/ വാഹന ഉടമയ്‌ക്കോ മോട്ടോർ വാഹനനിയമപ്രകാരം 25,000 രൂപ പിഴയും മൂന്ന് വർഷം തടവും ലഭിക്കും.
കൂടാതെ വാഹനത്തിന്‍റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. കുട്ടികൾ വാഹനം ഓടിച്ച് അപകടം സംഭവിച്ചാൽ ഇൻഷൂറൻസ് പരിരക്ഷ പോലും ലഭിക്കില്ല. വാഹനം ഓടിച്ച കുട്ടിക്ക് ഏഴ് വർഷം കഴിഞ്ഞ ശേഷമെ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: