ഇടുക്കി: കൃഷിയിടത്തിലെ വീട്ടിൽ വാറ്റ് ചാരായവും നാടൻ തോക്കുമായി ഒരാൾ പിടിയിൽ. കട്ടപ്പന വാഴവര മന്നാക്കുടി അംഗൻവാടിക്ക് സമീപം താമസിക്കുന്ന കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കൊച്ചുചെന്നാട്ട് ബിബിൻസ് (40) ആണ് പിടിയിലായത്.
ഇയാളുടെ തോട്ടത്തിൽ തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്നും 50 ലിറ്റർ കോടയും രണ്ടു ലിറ്റർ വാറ്റ് ചാരായവും രണ്ട് നാടൻ കള്ള തോക്കുകളും കണ്ടെത്തി. കാഞ്ചിയാർ സുമതിക്കട ഭാഗത്ത് താമസിച്ചുവന്നിരുന്ന ഇയാൾ എട്ടു വർഷമായി വാഴവര മന്നാക്കുടി ഭാഗത്ത് സ്ഥലം വാങ്ങി മൂന്ന് വർഷമായി കുടുംബമായി കൃഷി ചെയ്തു വരികയായിരുന്നു.
ഇയാളുടെ വീടിന് അൽപ്പം അകലെയായി അതിഥി തൊഴിലാളികൾക്ക് താമസിക്കുന്നതിനായി ഉപയോഗിച്ചുവന്നിരുന്ന ഇയാളുടെ കെട്ടിടത്തിൽ സ്ഥിരമായി ചാരായം വാറ്റ് നടക്കുന്നതായും, ഇയാൾ മുമ്പ് താമസിച്ചിരുന്ന കക്കാട്ടുകട ഭാഗങ്ങളിൽ വാറ്റിയ ചാരായം വിൽപന നടത്തുന്നതായും കള്ളത്തോക്ക് ഉപയോഗിച്ച് മൃഗവേട്ട നടത്തുന്നതായും ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.
തുടർന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിൽ കട്ടപ്പന എസ്.ഐമാരായ ലിജോ പി. മണി, താജുദ്ദീൻ അഹമ്മദ്, സീനിയർ സി.പി.ഒ ഷിബു, അരുൺ, ഡി.വൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘ അംഗങ്ങളായ എസ്.ഐ സജിമോൻ ജോസഫ്, എസ്.സി.പി.ഒമാരായ ജോർജ് മാത്യു, സിനോജ് ജോസഫ്, ജോബിൻജോസ്, സിനോജ്, സി.പി.ഒമാരായ സുബിൻ, ശ്രീകുമാർ ശശിധരൻ, വി.കെ അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയിഡ്.
പ്രതി കാലങ്ങളായി മൃഗവേട്ട നടത്തിവന്നിരുന്നതായും ചാരായം വാറ്റി ഇയാൾക്ക് അടുപ്പം ഉള്ള ആളുകൾക്ക് വിൽപ്പന നടത്തി വന്നിരുന്നതായും പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: