മണിപ്പൂർ: പരസ്യമായി രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ സംഭവത്തിൽ മണിപ്പൂരിൽ ഒരാൾ അറസ്റ്റിൽ. രാജ്യ വ്യാപകമായി വിഷയം വലിയ വിവാദമായതിന് പിന്നാലെയാണ് ഒരാളെ അറസ്റ്റ് ചെയ്‌തതായി മണിപ്പൂർ പൊലീസ് അറിയിച്ചത്.
മെയ് നാലിനാണ് രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവം ഉണ്ടായത്. വിഷയം പാർലമെന്‍റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തെന്ന് മണിപ്പൂർ പൊലീസ് പറയുന്നത്.
സംഭവത്തിൽ പ്രതികരിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിങും രംഗത്ത് വന്നു. സ്ത്രീകളെ നഗ്നരാക്കി നടത്തിയത് അപമാനകരവും മനുഷ്യത്വ രഹിതവുമെന്ന് ബീരേൻ സിങ് വിമർശിച്ചു.
സംഭവത്തില്‍ ആദ്യ അറസ്റ്റ് ഇന്ന് രാവിലെ നടന്നുവെന്ന് പറഞ്ഞ അദ്ദേഹം സംഭവത്തിൽ സമഗ്ര അന്വേഷണം നടക്കുമെന്നും വ്യക്തമാക്കി. കർശന നടപടി ഉറപ്പാക്കും. കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്നും വ്യക്തമാക്കി.
നഗ്നരാക്കി നടത്തിക്കൊണ്ട് വന്ന സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മെയ്‍തെയ് വിഭാഗക്കാരാണ് കുറ്റക്കാരെന്ന് ആരോപിച്ച് രംഗത്ത് വന്ന ഇന്‍റീജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം അക്രമികള്‍ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നും ആരോപിച്ചിരുന്നു.
സ്ത്രീകൾ ആക്രമണത്തിന് ഇരകളാക്കപ്പെടുന്നതിന് മുൻപ് ഇവിടെ കുക്കി - മെയ്തെയ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാങ്‍കോപിയിലാണ് സംഭവം നടന്നതെന്ന് ഇന്‍റീജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: