ഇടുക്കി: പണം എടുക്കാൻ വരുന്നവരുടെ എടിഎം തന്ത്രപൂർവം കൈക്കലാക്കി പണം തട്ടുന്ന അന്തർ സംസ്ഥാന തട്ടിപ്പ് വീരൻ കട്ടപ്പനയിൽ അറസ്റ്റിൽ. തമിഴ്നാട് ബോഡി സ്വദേശി കാമരാജ് (46) ആണ് അറസ്റ്റിലായത്. വിവിധ സംസ്ഥാനങ്ങളിലായി സമാന രീതിയിൽ വൻ തട്ടിപ്പുകളാണ് ഇയാൾ നടത്തിയിട്ടുള്ളത്.
എടിഎം കൗണ്ടറുകളിൽ പേപ്പർ തിരുകി വച്ചശേഷം ഇടപാടുകാരെ സഹായിക്കാൻ എന്ന വ്യാജേനെ ഇടപാടുകാർ കൊണ്ടുവരുന്ന എടിഎം കാർഡ് കൈക്കലാക്കുകയും തുടർന്ന് കാർഡ് മാറി എടിഎം മിഷനിൽ ഇട്ട ശേഷം ഇടപാടുകാരെ കൊണ്ട് പിൻ നമ്പർ അടിപ്പിച്ച് നമ്പർ മനസിലാക്കി കാർഡുമായി കടന്നു കളയുമാണ് ഇയാളുടെ രീതി. ഈ കാർഡ് ഉപയോഗിച്ച് മറ്റ് എടിഎമ്മുകളിൽ നിന്നും പണം പിൻവലിച്ച് സ്ഥലം വിടും.
കട്ടപ്പന സ്വദേശി ശ്രീജിത് എസ്. നായരുടെ പരാതിയിൽ കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്. കട്ടപ്പന ഇടശേരി ജംക്ഷനിലുള്ള എസ്ബിഐ എടിഎം കൗണ്ടറിൽ പണം പിൻവലിക്കാനെത്തിയതായിരുന്നു ശ്രീജിത്ത്.
എന്നാൽ കാർഡ് മെഷിനിൽ ഇടാൻസാധിച്ചില്ല. തുടർന്ന് അടുത്തുള്ള കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് എന്നി എടിഎമ്മുകളിൽ ചെന്നപ്പോഴും സമാനമായ അനുഭവമാണ് ഉണ്ടായത്. വീണ്ടും അടുത്തുള്ള മറ്റൊരു എസ്ബിഐയുടെ ഒന്നിലധികം എടിഎം മിഷനുള്ള കൗണ്ടറിൽ പോയെങ്കിലും അവിടെയും കാർഡ് മെഷീനിൽ പ്രവേശിപ്പിക്കാൻ സാധിച്ചില്ല.
തുടർന്ന് എടിഎം കൗണ്ടറിനുള്ളിൽ മറ്റൊരു എടിഎം മെഷീന് മുമ്പിൽ പൈസയുമായി പ്രതിയോട് എങ്ങനെയാണ് പണം കിട്ടിയത് എന്ന് ചോദിച്ചപ്പോൾ അയാൾ കാർഡ് വാങ്ങി എടിഎം മെഷീനിൽ ഇടുകയും ശ്രീജിത്തിനെകൊണ്ട് പിൻ നമ്പർ അടിപ്പിക്കുകയും ഇൻകറക്റ്റ് പിൻ എന്ന് സ്ക്രീനിൽ കാണിക്കുകയും ചെയ്‌തു. തുടർന്ന് കാർഡുമായി ശ്രീജിത്ത് മടങ്ങി പോകുകയും കൂടുതൽ എടിഎമ്മുകളിൽ ഉപയോഗിച്ചതിനാൽ ആണ് ഇങ്ങനെ സംഭവിച്ചത് എന്ന് കരുതുകയുമായിരുന്നു.
എന്നാൽ അടുത്ത ദിവസം രാവിലെ മുതൽ തന്‍റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതായിട്ടുള്ള മെസേജ് വന്നപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതെന്ന് മനസിലാക്കിയത്. തുടർന്ന് ബാങ്കിനെ സമീപിച്ചപ്പോൾ തന്‍റെ കയ്യിലിരിക്കുന്നത് മറ്റാരുടെയോ പണമില്ലാത്ത എടിഎം കാർഡ് ആണെന്ന് ബോധ്യമായത്. തുടർന്ന് ബാങ്കിലും കട്ടപ്പന പൊലീസ് സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു.
പ്രത്യേക അന്വേഷണസംഘം സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചും സാമാനമായ കുറ്റക്യത്യങ്ങൾ നടത്തുന്നവരുടെ വിവരങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ കേന്ദ്രികരിച്ച് 30 തോളം സമാന രീതിയിലുള്ള കുറ്റക്യത്യങ്ങളിൽ പ്രതിയാണ്. ആന്ധ്ര, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് സമാനമായ തട്ടിപ്പ് നടത്തി പോകുന്ന സ്വഭാവമുള്ള ഇയാൾ അപൂർവമായി മാത്രമേ വീട്ടീൽ വരാറുള്ളു.
ഇയാൾ ബോഡിയിലുള്ള വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്‍റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിൽ കട്ടപ്പന ഐ.പി. ടി.സി. മുരുകൻ, ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്.ഐ സജിമോൻ ജോസഫ്, വി.കെ. അനീഷ് എന്നിവർ ചേർന്ന് തമിഴ്നാട് ക്രൈം പൊലീസിൽ ഉള്ള എസ്.ഐ ഷംസുദ്ദീൻ, സേതുപതി എന്നിവരുടെ സഹായത്തോടുകൂടി പ്രതിയെ പിടികൂടുകയായിരുന്നു.
സമാനമായ കുറ്റകൃത്യത്തിൽപ്പെട്ട് ചെന്നൈ ജയിലിൽ കഴിഞ്ഞു വന്നിരുന്ന പ്രതി ഒരു മാസം മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. പ്രായമായവരെയും, അതിഥി തൊഴിലാളികളെയുമാണ് തട്ടിപ്പിനായി ലക്ഷ്യമിടുന്നത്. നിലവിൽ തമിഴ്നാട്ടിൽ 27 ഓളം സമാനമായ കേസുകളിൽ വിചാരണ നേരിടുന്നുണ്ട്. കർണാടക,ആന്ധ്ര, തമിഴ്നാട്ടിലെ സേലം എന്നിവിടങ്ങളിലെ പൊലീസ് അന്വേഷിച്ചു വരുന്ന ഇയാൾ പീരുമേട്, കുമളി, പാമ്പനാർ, വണ്ടിപ്പെരിയാർ, ഏലപ്പാറ എന്നിവിടങ്ങളിലും ഈ രീതിയിലുള്ള കുറ്റകൃത്യം ചെയ്തിട്ടുള്ളതായി മൊഴി നൽകിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: