തെരഞ്ഞെടുപ്പുകാലം ഇടുക്കിക്കാർക്ക് മോഹന വാഗ്ദാനങ്ങളുടെ പെരുമഴക്കാലമാണ്. കേരളത്തിലെ ഇതര ജില്ലകളെ അപേക്ഷിച്ച് ഒട്ടേറെ പ്രതിസന്ധികൾ നേരിടുന്ന ജില്ലയാണ് ഇടുക്കി. തലമുറകളായി താമസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിക്കാത്തതു മുതൽ, അടിസ്ഥാന സൗകര്യങ്ങളിൽ അടക്കം ഇടുക്കിക്കാർ നേരിടുന്നത് വലിയ വെല്ലുവിളികളാണ്.
കാലാകാലങ്ങളായി മാറി മാറി വന്ന സർക്കാരുകളും ഉദ്യോഗസ്ഥരും ഉണ്ടാക്കിയ നൂലാമാലകളാണ് ഇടുക്കിക്കാരെ അഴിയാക്കുരുക്കിലാക്കിയതെന്നതാണ് യാഥാർഥ്യം. സർക്കാർ കുടിയിരുത്തിയ കർഷകരുടെ പിൻതലമുറക്കാരെ ഭരണകർത്താക്കൾ തന്നെ കൈയേറ്റക്കാരെന്ന് വിളിക്കുന്ന വിരോധാഭാസമാണ് ഇപ്പോൾ കണ്ടുവരുന്നത്.
കാഴ്ച്ചപ്പാടില്ലാതെ രാഷ്ട്രീയ നേതാക്കൾ സ്വീകരിക്കുന്ന സമീപനവും തിരിച്ചടിയാണ്. ഓരോ തെരഞ്ഞെടുപ്പിലും ഇടുക്കിക്കാർക്ക് മോഹന വാഗ്ദാനങ്ങൾ ഏറെ ലഭിക്കാറുണ്ട്. ഇക്കാര്യത്തിൽ ഇടതിനും വലതിനും തെല്ലും പിശുക്കില്ല. ഇത്തവണ ഇടുക്കിക്കാരുടെ എല്ലാ പ്രശ്നങ്ങളും തീർത്തെന്ന മട്ടിലാണ് ഇടതിന്‍റെ പ്രചരണം. എന്നാൽ വാഗ്ദാനങ്ങളല്ലാതെ ഇവിടെ ഒന്നും മാറിയിട്ടില്ലെന്നതാണ് യാഥാർഥ്യം.
തലമുറകളായി താമസിക്കുന്ന ആളുകൾക്ക് വേണ്ട നിയമപരമായ അവകാശങ്ങൾ നേടിക്കൊടുക്കുകയെന്ന സർക്കാരിന്‍റെ പ്രാഥമിക പരിഗണന പോലും ലഭിക്കാത്തവരാണ് ഇടുക്കിക്കാർ. ഇതിനു രാഷ്ട്രീയക്കാർ ആയുധമാക്കുന്നത് ഇടുക്കിക്കാരുടെ അന്ധമായ രാഷ്ട്രീയ സ്നേഹം തന്നെയാണ്.
കിടപ്പാടം ഇല്ലാത്തവരും ഇവിടെ സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തെ കുറ്റപ്പെടുത്താതെ തോളോട് തോൾ ചേർത്തു നിർത്തുമെന്ന് ഇവിടുത്തെ രാഷ്ട്രീയ നേതാക്കൾക്ക് നന്നായി അറിയാം. അതിന്‍റെ ബലിയാടുകളാണ് ഇടുക്കിയിലെ ജനതയും. പരസ്പരം മാറി മാറി കുറ്റപ്പെടുത്തുന്നതല്ലാതെ ഇടുക്കിയിലെ പ്രശ്നങ്ങൾക്ക് ഒരു ശ്വാശ്വത പരിഹാരമെന്നതിനെ കുറിച്ച് ഇവിടെ ഒരു രാഷ്ട്രീയ കക്ഷിയും ചിന്തിക്കുന്നില്ലെന്നതാണ് യാഥാർഥ്യം.
ഇത്തവണയും തെരഞ്ഞെടുപ്പ് അടുത്തതോടെ ഒരുപിടി മോഹന വാഗ്ദാനങ്ങളാണ് ഇടുക്കിക്കാർക്ക് ലഭിച്ചിരിക്കുന്നത്. എന്നാൽ ഈ വാഗ്ദാനങ്ങൾക്കൊക്കെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാത്രമേ ആയുസ് ഉള്ളു എന്ന യാഥാർഥ്യം മാത്രം ആരും തുറന്നു പറയുന്നില്ല. രണ്ടു തവണ മാറി മാറി ഭരിച്ച സർക്കാരിന് നാളിതുവരെ ഇവിടുത്തെ പ്രശ്നങ്ങളിൽ ഇടപെടാൻ സാധിച്ചിട്ടില്ല. എന്നിട്ടാണ് ഇപ്പോൾ വാഗ്ദാനങ്ങളുമായി വീണ്ടും ജനങ്ങളെ വിഡ്ഢിയാക്കാൻ ഇറങ്ങിയിരിക്കുന്നത്.
Join Our Whats App group
 
 
 
 
 
 
 

 
Post A Comment: