കൈയിൽ പത്തിന്‍റെ പൈസയില്ലേലും ആഡംബരം ഒട്ടും കുറയരുതെന്നാണ് സംസ്ഥാനം ഭരിക്കുന്നവരുടെ ഇപ്പോഴത്തെ ചിന്താഗതി. കടം മേടിച്ച് മേടിച്ച് സംസ്ഥാനം തന്നെ തീറെഴുതി കൊടുക്കാറായിട്ടും ഇപ്പോൾ വികസന സദസ് എന്ന പാഴ് പരിപാടിക്കായി പൊടിച്ചു കളയുന്നത് ലക്ഷങ്ങളാണ്. ഓരോ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേകം പ്രത്യേകം വികസന സദസുകൾ ക്രമീകരിക്കുന്നതാണ് രീതി.
സർക്കാർ വികനസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമിട്ടാണ് വികസന സദസുകൾ ക്രമീകരിക്കുന്നതെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ പലയിടത്തും വികസന സദസ് കാണാനെത്തുന്നത് തീവ്ര പാർട്ടിക്കാരും അല്ലറ ചില്ലറ കുടുംബശ്രീ സ്ത്രീകളും മാത്രം.
തദ്ദേശ സ്ഥാപനം ഒന്നിന് നാല് ലക്ഷം രൂപവരെ വികസന സദസ് നടത്താൻ ചിലവാക്കാമെന്നാണ് ഉത്തരവ്. ഇതനുസരിച്ച് ഓരോ തദ്ദേശ സ്ഥാപനങ്ങളും ആവോളം പണം ചിലവാക്കുന്നുമുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്നതിനാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ട്രഷറി നിയന്ത്രണം അടക്കം ഏർപ്പെടുത്തിയിരുന്നു.
തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന വിവിധ പദ്ധതികളും ഫണ്ടിന്‍റെ അപര്യാപ്തത കൊണ്ട് മുടങ്ങിക്കിടക്കുകയാണ്. ഇതിനിടയിലാണ് ആർക്കോ വേണ്ടി ഓക്കാനിക്കാനെന്നപോലെ കുറേ വികസന സദസുകൾ നടക്കുന്നത്. നാടെങ്ങളും അനൗൺസ്മെന്‍റും നടത്തി പന്തലുമിട്ട് ലക്ഷങ്ങൾ പൊടിച്ചു കളയുന്ന പരിപാടി കാണാൻ ജനങ്ങൾ എത്തുന്നില്ലെന്നത് മറ്റൊരു സത്യം.
ചില പഞ്ചായത്തുകളിൽ ആളെ തികയ്ക്കാൻ വഴിയേ പോകുന്നവരെ വരെ വിളിച്ചു കയറ്റുന്നുണ്ടത്രേ. ചിലപഞ്ചായത്തുകളിൽ പഞ്ചായത്തിൽ എന്തെങ്കിലും ആവശ്യത്തിനെത്തുന്നവരെ നിർബന്ധിച്ച് വികസന സദസിൽ പങ്കെടുപ്പിക്കുകയാണത്രേ. പെൻഷൻ ആവശ്യത്തിനുൾപ്പെടെ എത്തുന്ന വയോധികരെ വരെ ഇത്തരത്തിൽ സദസിൽ പിടിച്ചിരുത്താറുണ്ടെന്നാണ് കരക്കമ്പി.
ലക്ഷങ്ങൾ പൊടിക്കുന്ന വികസന സദസ് എന്തിനെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇത്തരത്തിൽ ദൂർത്ത് നടന്നുകൊണ്ടിരിക്കുന്നത്.
ചില തദ്ദേശ സ്ഥാപനങ്ങളിൽ ഭരണ കക്ഷികൾ അടക്കം വികസന സദസിൽ നിന്നും വിട്ടു നിൽക്കുന്ന സംഭവങ്ങളുമുണ്ടായി. ആശ വർക്കർമാരുടെ വേതനം, പെൻഷൻ വിതരണം എന്നിവ അടക്കം മുടങ്ങി കിടക്കുമ്പോഴാണ് സർക്കാരിന് മൈലേജ് ഉണ്ടാക്കാനെന്ന പേരിൽ തദ്ദേശ സ്ഥാപനങ്ങൾ പണം ദൂർത്തടിക്കുന്നത്.
Join Our Whats App group
Post A Comment: