മലപ്പുറം: പനിയും ശർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കാണാൻ അമ്മയ്ക്കൊപ്പം വരിയിൽ നിന്ന മൂന്നു വയസുകാരി മരിച്ചു. നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. അമ്മയുടെ കൈയിലിരിക്കുകയായിരുന്ന കുട്ടിയാണ് മരിച്ചത്.
ചാലിയാര്‍ പഞ്ചായത്തിലെ പാലക്കയം ആദിവാസി നഗറിലെ അജിത്-സൗമ്യ ദമ്പതികളുടെ മകള്‍ സനോമിയ (മൂന്ന്) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ദാരുണ സംഭവം. പനിയും ഛര്‍ദിയും തളര്‍ച്ചയും അനുഭവപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് വീട്ടില്‍നിന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് സൗമ്യയും അജിത്തും പറഞ്ഞു.
കുട്ടിക്ക് തലേദിവസം രാത്രി ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഒപിയില്‍ ഡോക്ടറെ കാണിച്ചപ്പോഴാണ് കുട്ടി മരിച്ചതായി അറിയുന്നത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി വിശദപരിശോധന നടത്തി മരണം സ്ഥിരീകരിച്ചു.
ഒപിയില്‍ കാണിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പുതന്നെ കുട്ടി മരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പറഞ്ഞു. രാത്രി കുട്ടിക്ക് അപസ്മാരമുണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്.
റോഡ് വളരെ മോശമായതിനാല്‍ നഗറിലേക്ക് വരാന്‍ വാഹനങ്ങള്‍ മടിക്കാറുണ്ട്. ജനവാസ കേന്ദ്രമായ അകമ്പാടത്തുനിന്ന് ഉള്‍വനത്തിലുള്ള പാലക്കയത്തിലേക്ക് 12 കിലോമീറ്റര്‍ ദൂരമുണ്ട്. അകമ്പാടത്തുനിന്ന് പത്ത് കിലോമീറ്ററോളം നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്കുമുണ്ട്.
വാഹനസൗകര്യത്തിലെ ബുദ്ധിമുട്ടും ആശുപത്രിയിലെത്തുന്നതിലെ താമസവുമാണ് സമയത്തിന് ചികിത്സ കിട്ടാതിരിക്കാന്‍ കാരണമായത്. സനോമിയയുടെ സഹോദരങ്ങളായ രണ്ടു കുട്ടികള്‍ക്കും അസുഖമുണ്ടായിരുന്നു. സഹോദരങ്ങള്‍: അളക, അമിത്, സജിത്, അനഘ.
Join Our Whats App group

Post A Comment: