ഇടുക്കി: ചരിത്ര പ്രാധാന്യമുള്ള പീരുമേട് പള്ളിക്കുന്ന് സെന്‍റ് ജോർജ് സിഎസ്ഐ പള്ളി വികസനത്തിനും സൗന്ദര്യവൽക്കരണത്തിനുമായി ടൂറിസം വകുപ്പ് 99,92,380 രൂപയുടെ ഭരണാനുമതി നല്‍കി. നേരത്തെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പള്ളിക്കുന്ന് പള്ളി സന്ദർശിച്ചിരുന്നു.
തുടർന്ന് നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് സൗകര്യങ്ങള്‍ വർധിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ചര്‍ച്ച് മിഷനറി സൊസൈറ്റിയാണ് (സിഎംഎസ്) 1869-ല്‍ റവ. ഹെന്‍റി ബേക്കര്‍ ജൂനിയറിന്‍റെ നേതൃത്വത്തില്‍ പള്ളി സ്ഥാപിച്ചത്. ഇടുക്കി പ്രദേശത്തെ കോളനിവൽക്കരണത്തിന്‍റെയും ആദ്യകാല തോട്ടം മേഖലയുടെയും ചരിത്രം വിളിച്ചോതുന്ന പ്രധാന ചരിത്ര സ്മാരകമായി ഈ പള്ളി നിലകൊള്ളുന്നു.
ബ്രിട്ടീഷ് വാസ്തുവിദ്യയും കുതിരയുടെ കല്ലറ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് സെമിത്തേരിയുടെ സാന്നിധ്യവും ഈ സ്ഥലത്തെ ശ്രദ്ധേയമാക്കി. അറിയപ്പെടാത്ത ടൂറിസം ആകര്‍ഷണങ്ങളുടെ സൗന്ദര്യവൽക്കരണം, അടിസ്ഥാനസൗകര്യ വികസനം എന്നിവ ടൂറിസം വകുപ്പിന്‍റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
സഞ്ചാരികളുടെ പറുദീസയായ ഇടുക്കി ജില്ലയില്‍ അത്യാധുനിക നിലവാരത്തിലുള്ള രണ്ട് ഇക്കോ ലോഡ്ജുകളടക്കം അടക്കം നിരവധി പദ്ധതികളാണ് കേരള ടൂറിസം നടപ്പാക്കിയിട്ടുള്ളത്. പള്ളിക്കുന്ന് പള്ളി പോലെ കാഴ്ചയ്‌ക്കൊപ്പം ചരിത്രവും പൈതൃകവും വിളിച്ചോതുന്ന സ്ഥലങ്ങള്‍ ടൂറിസത്തിന് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവേശന കവാടം, ലഘുഭക്ഷണശാല, ടോയ് ലറ്റ് ബ്ലോക്ക്, നടപ്പാത, ലാന്‍ഡ്‌സ്‌കേപ്പിങ്, ഇരിപ്പിടങ്ങള്‍, വൈദ്യുത വിളക്കുകള്‍, മാലിന്യ സംഭരണികള്‍, കുട്ടികള്‍ക്കുള്ള വിനോദ ഉപകരണങ്ങള്‍, പാര്‍ക്കിങ് ഏരിയ, സി.സി.ടി.വി. സംവിധാനം എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
Join Our Whats App group
Post A Comment: