ന്യൂയോർക്ക്: കോവിഡ് മഹാമാരി ലോകത്ത് ഏറ്റവുമധികം നാശം വിതച്ചത് യു.എസിലെന്ന് കണക്കുകൾ. 86 ലക്ഷത്തിലധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ച യു.എസിൽ രണ്ടേകാൽ ലക്ഷത്തിലധികം ആളുകളാണ് മരണപ്പെട്ടത്. രാജ്യത്ത് ഇപ്പോഴും രോഗ വ്യാപനം തുടർന്നുകൊണ്ടിരിക്കുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം ലോകത്താകമാനം 11 ലക്ഷത്തിലധികം ആളുകളുടെ ജീവനാണ് കോവിഡിനെ തുടർന്ന് നഷ്‌ടമായത്. മഹാമാരിയെ തുടർന്ന് ആഗോള സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
ആളുകളുടെ വ്യക്തിഗത സമ്പാദ്യത്തിലും കുറവുണ്ടായി. യുഎസിലെ ഓരോരുത്തരുടേയും സമ്പാദ്യത്തിൽ അഞ്ച് ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. അടുത്തവർഷം വരെ ഇതു തുടർന്നേക്കാം. എന്നാൽ ഗാർഹിക നിക്ഷേപം ഇന്ത്യയിലും ചൈനയിലും വർധിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ക്രെഡിറ്റ് സൂയിസ് ഗ്രൂപ്പിന്‍റെ ഈ വർഷത്തെ ആഗോള സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജൂൺ വരെയുള്ള കണക്കുകൾ പ്രകാരമാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഇതുപ്രകാരം ചൈനയുടെ ഗാർഹിക നിക്ഷേപം 4.4 ശതമാനവും ഇന്ത്യയുടെ 1.6 ശതമാനവും വർധിച്ചു. 2019 അവസാനിക്കുമ്പോൾ 399.2 ട്രില്യൻ ഡോളറായിരുന്നു ആഗോള സമ്പദ്‌വ്യവസ്ഥാ നിരക്ക്. ഈ വർഷം ജൂൺ വരെ ഇതിന് ഒരു ട്രില്യൻ ഡോളറിന്‍റെ വർധനയുണ്ട്. ആദ്യപാദത്തിലെ മാന്ദ്യത്തിൽനിന്നാണ് ഈ ഉയിർത്തെഴുന്നേൽപ്പ്. വടക്കൻ അമേരിക്കൻ രാജ്യങ്ങളെയാണ് കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത്. പ്രായപൂർത്തിയായ ഓരോരുത്തരുടെയും സമ്പത്തിൽ 5% ഇടിവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
ആഗോള സമ്പദ്‌വ്യവസ്ഥയെ അടുത്ത വർഷം മാത്രമെ വീണ്ടെുക്കാൻ സാധിക്കൂ. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഗാർഹിക നിക്ഷേപത്തിൽ കുത്തനെ ഇടിവുണ്ടായി. കറൻസി മൂല്യത്തകർച്ച മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ നഷ്ടം വർധിപ്പിച്ചതിനാലാണ് ഇത്. ഗാർഹിക നിക്ഷേപത്തിൽ 13 ശതമാനം വരെ കുറവാണ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ രേഖപ്പെടുത്തിയത്. വ്യക്തിഗത സമ്പത്ത് ഈ വർഷം തുടക്കത്തിൽ ശരാശരി 77,309 ഡോളർ ആയിരുന്നത് 76,984 ഡോളറായി കുറഞ്ഞെന്ന് റിപ്പോർട്ടിൽ പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: