ന്യൂഡൽഹി: തദ്ദേശീയമായി ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്‌സിൻ നിർണായക ഘട്ടത്തിലെത്തി. കൊവാക്‌സിന്‍റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് പരീക്ഷണാനുമതി നല്‍കി. ഒക്ടോബര്‍ രണ്ടിനാണ് നിര്‍മാതാക്കള്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടിയത്. നവംബർ ആദ്യവാരത്തോടെ മൂന്നാംഘട്ട പരീക്ഷണം ആരംഭിക്കുമെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.
ഐസിഎംആര്‍, നാഷണല്‍ ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജി എന്നിവരുടെ സഹകരണത്തോടെ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോട്ടിക്ക് ആണ് കൊവാക്‌സിൻ പരീക്ഷണം നടത്തുന്നത്. രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്. ഇതിനായി 22,000 ൽ അധികം വോളന്‍റിയ ൻമാരെ തെരഞ്ഞെടുത്തിട്ടുണ്ട്. മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ കൊറോണ വൈറസിനെതിരെ ശക്തമായ പ്രതിരോധ ശേഷി വികസിപ്പിച്ചെടുക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഭാരത് ബയോടെക്ക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഡല്‍ഹി, മുംബൈ, പട്‌ന, ലക്‌നൗ തുടങ്ങി ഇതുവരെ പതിനെട്ട് വയസിനു മുകളിലുള്ള 28,500 പേരില്‍ പരീക്ഷണം നടത്തി കഴിഞ്ഞതായും ഭാരത് ബയോടെക്ക് ഡിസിജിഐക്ക് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ഭാരത് ബയോടെക്കിനെ കൂടാതെ, സൈഡസ് കാഡില എന്ന കമ്പനി നടത്തുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്. സെറം ഇന്‍സ്റ്റിട്യൂട്ട് ആസ്ട്രസെനേക എന്ന കമ്പനിയുമായി ചേര്‍ന്ന് നടത്തുന്ന ഓക്‌സ്‌ഫോര്‍ഡ് കോവിഡ് വാക്‌സിന്‍ പരീക്ഷണവും രണ്ട്, മൂന്ന് ഘട്ടങ്ങളിലാണുള്ളത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: