ഏലപ്പാറ: ബിരിയാണിക്ക് ഗ്രേവി കുറഞ്ഞതിന് ഹോട്ടൽ ഉടമയെയും ഭാര്യയെയും സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ കൂട്ടു പ്രതികൾക്കായി തിരച്ചിൽ ഊർജിതം. ഞായറാഴ്ച്ചയാണ് ഏലപ്പാറയിലെ അഭിലാഷ് ഹോട്ടലിൽ അക്രമികൾ അഴിഞ്ഞാടിയത്. സംഭവത്തിൽ പള്ളിക്കുന്ന് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന മാക്‌സൺ (28) അറസ്റ്റിലായിരുന്നു.
ഇയാൾക്കൊപ്പം അക്രമി സംഘത്തിലുണ്ടായിരുന്ന യുവാക്കൾ ഒളിവിലാണെന്നും ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. അതേസമയം പ്രതികളെ സംരക്ഷിക്കാൻ പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കൾ ഇടപെടൽ നടത്തുന്നതായി റിപ്പോർട്ടുണ്ട്.
ഞായറാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവങ്ങളുടെ തുടക്കം. അഭിലാഷ് ഹോട്ടലിലെത്തിയ സംഘം ബിരിയാണി ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ ഗ്രേവി കുറവാണെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയോടും ജീവനക്കാരോടും സംഘം തട്ടിക്കയറി. നാട്ടുകാർ ഇടപെട്ട് സംഘത്തെ ശാന്തമാക്കി മടക്കി അയച്ചെങ്കിലും വൈകിട്ട് സംഘം ചേർന്നെത്തിയ ഇവർ ഹോട്ടൽ അടിച്ചു തകർക്കുകയും ഹോട്ടൽ ഉടമയുടെ ഭാര്യയ്ക്ക് നേരെ അക്രമണം നടത്തുകയുമായിരുന്നു.
തുടർന്ന് ഹോട്ടൽ ഉടമയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. ഇതിനിടെ കേസിലെ പ്രതികളായ യുവാക്കളെ സംരക്ഷിക്കുന്നതിനായി പ്രദേശത്തെ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. അതേസമയം അക്രമണത്തിൽ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: