
ലഖ്‌നൗ: കൊടും പീഡനവും നീതി നിഷേധവും നടന്ന ഹത്രാസിലേക്ക് എത്തുന്ന രാഹുൽഗാന്ധിയെ നേരിടാൻ വൻ പൊലീസ് സന്നാഹം. ഹത്രാസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബ ത്തെ കാണാനാണ് രാഹുൽ ഇന്ന് ഇവിടെയെത്തുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തേക്ക് പോകാൻ തുനിഞ്ഞ രാഹുലിനെ യുപി പൊലീസ് തടയുകയും തള്ളി താഴെയിടുകയും പിന്നീട് അറസ്റ്റ് ചെയ്‌ത് നീക്കുകയുമായിരുന്നു. ഈ സംഭവത്തിൽ രാജ്യ വ്യാപകമായി പ്രതിഷേധം അലയടിക്കുമ്പോഴാണ് വീണ്ടും രാഹുൽ ഹത്രാസിലേക്ക് പുറപ്പെട്ടിരിക്കുന്നത്.
അതേസമയം രാഹുലിനെ നേരിടാൻ ഹാത്രാസിലെ ബൂള്‍ഗാര്‍ഹി ഗ്രാമത്തിന് പുറത്തായി വൻ പൊലീസ് സന്നാഹം തന്നെ ഒരുക്കിയിരിക്കുകയാണ് യുപി സർക്കാർ. ഹാത്രാസിലെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും കുടുംബത്തെ കണ്ടിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഹാത്രാസിലെ പെണ്‍കുട്ടിയോടും കുടുംബത്തോടും യു.പി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തനിക്ക് സഹിക്കാന്‍ കഴിയില്ലെന്നും ഒരു യഥാർഥ ഇന്ത്യക്കാരനും ഇത് സഹിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ക്കൊപ്പമാണ് രാഹുല്‍ ഹാത്രാസിലേക്ക് വരുന്നത്. അതേസമയം ഹാത്രാസില്‍ മാധ്യങ്ങളെ അനുവദിച്ചതായി സദാര്‍ എസ്.ഡി.എം പ്രേം പ്രകാശ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം അവസാനിക്കുന്ന മുറയ്ക്ക് മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം എടുത്തുകളയുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്ന തിനാല്‍ അഞ്ചിലേറെ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.പി സര്‍ക്കാര്‍ ധാർമികമായി വലിയ തെറ്റാണ് ആ കുടുംബത്തോട് ചെയ്തതെന്നായിരുന്നു ഇന്ന് രാവിലെ പ്രിയങ്ക പ്രതികരിച്ചത്. ആ പെണ്‍കുട്ടിക്ക് ശരിയായ ചികിത്സ നല്‍കിയില്ല. കൃത്യസമയത്ത് പരാതി സ്വീകരിച്ചില്ല. അവളുടെ ശരീരം കുടുംബത്തിന്‍റെ അനുമതി പോലുമില്ലാതെ കത്തിച്ചുകളഞ്ഞു. അവരെ ഇപ്പോള്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.
Post A Comment: