ഇടുക്കി: രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. മരിച്ച യുവതിയുടെ ബന്ധുക്കളുടെയും ആശുപത്രി അധികൃതരുടെയും മൊഴിയെടുത്ത പൊലീസീന് നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് വിവരം. അതേസമയം യുവതിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിനാൽ ഇതിനു ശേഷമായിരിക്കും തുടർ നടപടികളിലേക്ക് കടക്കുക.
കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സംഭവത്തിൽ അന്വേഷണം നടക്കുന്നത്. ഒക്‌ടോബർ 23നാണ് കട്ടപ്പന സുവർണഗിരി കരോടൻ ജോജിന്‍റെ ഭാര്യ ജിജിയും ഗർഭസ്ഥ ശിശുവും പുറ്റടിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മരണ കാരണം ചികിത്സാ പിഴവാണെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.
സംഭവം നടക്കുന്നതിന്‍റെ തലേ ദിവസം യുവതിയുടെ ഭർതൃവീട്ടിൽ നടന്ന ചില സംഭവങ്ങളിലേക്കും അന്വേഷണം നീളുന്നുണ്ടെന്നാണ് വിവരം. ബന്ധുക്കളിൽ ചിലർ തന്നെ ഇക്കാര്യം അന്വേഷണ സംഘത്തിനു മുന്നിൽ വെളിപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. അട്ടപ്പള്ളം സ്വദേശിനിയാണ് മരിച്ച ജിജി. മകളുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജിജിയുടെ രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: