ഇടുക്കി: ഏലപ്പാറയിലെ വനിതാ ഡോക്‌ടറെ തട്ടിക്കൊണ്ടുപോയി അരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏലപ്പാറയിൽ സ്വകാര്യ ക്ലിനിക് നടത്തുന്ന തമിഴ്നാട് കമ്പം ഗവ. ആശുപത്രിയിലെ ഡോക്‌ടർ കനി മലറിനെയാണ് സംഘം മണിക്കൂറുകളോളം ഭീതിയുടെ നിഴലിൽ നിർത്തിയത്. സംഭവത്തിൽ ചപ്പാപ്പ് ഹെവൻവാലി എസ്റ്റേറ്റിൽ താമസിക്കുന്ന കോര (33), കോട്ടയം പനച്ചിക്കാട് മറ്റത്തിൽ മനു യശോധരൻ (39) എന്നിവരാണ് പീരുമേട് പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ ദിവസമായിരുന്നു തട്ടിപ്പ് നടന്നത്. ഏലപ്പാറയിലെ ക്ലിനിക്കിൽ എത്തിയ പ്രതികൾ തങ്ങൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നും ഡോക്‌ടറെ ചോദ്യം ചെയ്യണമെന്നും പറഞ്ഞു. ഡോക്‌ടർ കമ്പത്താണെന്ന് ജീവനക്കാർ പറഞ്ഞതോടെ അത്യാവശ്യമായി ചോദ്യം ചെയ്യണമെന്നായി ഇവർ. ഇതോടെ ജീവനക്കാർ ഫോണിൽ ഡോക്‌ടറുമായി ബന്ധപ്പെടുകയും ക്ലിനിക്കിൽ നിന്നും ഒരു ജീവനക്കാരനൊപ്പം പ്രതികൾ കാറിൽ തമിഴ്നാട്ടിലേക്ക് പോകുകയും ചെയ്‌തു.
കമ്പത്ത് എത്തിയ ഇവർ കനിമലറിനെ കണ്ടു. തുടർന്ന് തങ്ങൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നും തിരുവനന്തപുരത്തു നിന്നും വരികയാണെന്നും പറഞ്ഞു. ഡോക്‌ടറുടെ പേരിൽ കേസുള്ളതിനാൽ ചോദ്യം ചെയ്യാൻ കൊണ്ടുപോകുകയാണെന്നും തെറ്റിധരിപ്പിച്ചു. ഡോക്‌ടറെയും ജീവനക്കാരെയും കാറിൽ കയറ്റി സംഘം തിരികെ കുമളിയിലേക്ക് തിരിച്ചു.
കാറിൽ വച്ച് കേസിൽ നിന്നും ഒഴിവാക്കി തരാൻ പണം ആവശ്യപ്പെട്ടു. ഭയന്നു പോയ ഡോക്‌ടർ കൈയിൽ ഉണ്ടായിരുന്ന 50,000 രൂപ ഇവർക്ക് നൽകി. ഇതോടെ ഡോക്‌ടറെയും ജീവനക്കാരനെയും കുമളിയിൽ ഇറക്കിവിട്ട ശേഷം സംഘം സ്ഥലം വിടുകയായിരുന്നു. മടങ്ങിയെത്തിയ ശേഷമാണ് ഡോക്‌ടർക്ക് താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് ബോധ്യമായത്. തുടർന്ന് ഡോക്‌ടർ പീരുമേട് പൊലീസിനെ സമീപിക്കുകയായിരുന്നു.
ഡിവൈഎസ്പി സി.ജി. സനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ ചപ്പാത്തിലെ സാം കോരയുടെ വീട്ടിൽ നിന്നാണ് പ്രതികളെ കണ്ടെത്തിയത്.
അതേസമയം പ്രതികൾ വ്യക്തമായ പദ്ധതി തയാറാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഡോക്‌ടറുടെ പേരിൽ കേസുള്ള വിവരം മനസിലാക്കിയ പ്രതികൾ തട്ടിപ്പിനു വട്ടം കൂട്ടുകയായിരുന്നു. സമാന രീതിയിൽ പ്രതികൾ കൂടുതൽ പേരിൽ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
Post A Comment: