ഇടുക്കി: ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനെ ഒരു വർഷത്തേക്ക് പുറത്താക്കി സി.പി.എം. മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥി എ. രാജയെ പരാജയപ്പെടുത്താൻ രാജേന്ദ്രൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് എസ്. രാജേന്ദ്രനെ അടുത്ത ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ സംസ്ഥാനസെക്രട്ടേറിയറ്റ് അംഗീകരിച്ചു.
പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ജില്ലാ കമ്മിറ്റിയാണ് എസ് രാജേന്ദ്രനെ തൽക്കാലത്തേക്ക് പുറത്താക്കണമെന്ന ശുപാർശ സംസ്ഥാനസെക്രട്ടേറിയറ്റിന് നൽകിയത്.
എന്നാൽ തനിക്ക് നടപടി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് എസ്. രാജേന്ദ്രൻ പ്രതികരിച്ചു. നടപടി അംഗീകരിക്കാതിരിക്കാൻ കഴിയില്ല. പക്ഷേ, തന്നെ പാർട്ടി അംഗത്വത്തിലെങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും രാജേന്ദ്രൻ പ്രതികരിച്ചു.
ജനുവരി ആദ്യവാരം ഇടുക്കിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ എസ്. രാജേന്ദ്രനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ദേവികുളത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയുടെ പേര് പറയാൻ രാജേന്ദ്രൻ തയ്യാറായില്ല.
പറയണമെന്ന് നേതാക്കൾ നിര്‍ദ്ദേശിച്ചിട്ടും അനുസരിച്ചില്ല. രാജേന്ദ്രന്‍റെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങൾ അന്വേഷണകമ്മീഷനും ശരിവച്ചതോടെയാണ് പുറത്താക്കാൻ ശുപാര്‍ശ നൽകിയതെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: