ഇടുക്കി: തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ടി.പി.ആർ 30 നു മുകളിലെത്തുകയും ചൊവ്വാഴ്ച്ച ടി.പി.ആർ 35 നു മുകളിലെത്തുകയും ചെയ്‌ത സാഹചര്യത്തിൽ ഇടുക്കിയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ എല്ലാത്തരം കൂട്ടായ്‌മകളും പൂർണമായി നിരോധിച്ചതായും കലക്റ്റർ ഷീബാ ജോർജ് അറിയിച്ചു.
നിയന്ത്രണങ്ങൾ ചുവടെ പറയുന്നവിധം
1) ജില്ലയിലെ എല്ലാത്തരം മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾ എന്നിവ ഇനിയൊരുത്തരവുണ്ടാകുന്നത് വരെ പൂർണമായും നിരോധിച്ച് ഇതിനാൽ ഉത്തരവാകുന്നു.
2) ഇടുക്കി ഡാമുൾപ്പടെയുള്ള എല്ലാ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സമയം പരമാവധി 50 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടാകുകയുളളു. പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സെക്ടർ മജിസ്ട്രേറ്റുമാർ, ബന്ധപ്പെട്ട അധികാരികൾ എന്നിവർ ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണ്.
3) വിവാഹം, മരണാനന്തര ചടങ്ങുകൾ കൃത്യമായി സാനിറ്റൈസ് ചെയ്ത് മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് മാത്രം പരമാവധി 50 പേർ പങ്കെടുക്കുന്നതിന് അനുവാദം നൽകുന്നു. പങ്കെടുക്കുന്നവർ നിർബന്ധമായും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കേണ്ടതാണ്. ഈ ഉത്തരവ് ലംഘിക്കുന്ന പക്ഷം സംഘാടകർക്ക് / കെട്ടിട ഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്.
4) എല്ലാ സർക്കാർ, അർദ്ധ സർക്കാർ, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന യോഗങ്ങളും, പരിപാടികളും, ചടങ്ങുകളും ഓൺലൈനായി മാത്രം നടത്തേണ്ടതാണ്.
5) ഷോപ്പിങ്ങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ മറ്റ് വലിയ കടകൾ 25 സ്ക്വയർ ഫീറ്റിൽ ഒരാളെന്ന ക്രമത്തിൽ തിരക്കുകൾ ഒഴിവാക്കി പൊതുജനങ്ങളെ നിയന്ത്രിച്ച് കടകൾക്കുള്ളിൽ പ്രവേശിപ്പിക്കേണ്ടതാണ്. ഇവർക്കാവശ്യമായ സാനിറ്റൈസർ കട ഉടമ സൗജന്യമായി നൽകേണ്ടതും ശരീരോഷ്മാവ് പരിശോധിച്ച് പേരു വിവരങ്ങൾ സൂക്ഷിക്കേണ്ടതുമാണ്. ഇതു സംബന്ധിച്ചുള്ള സൗകര്യങ്ങൾ കടയുടമ ഉറപ്പ് വരുത്തേണ്ടതാണ്.
6) ജില്ലയിലെ ഹോട്ടലുകളിൽ ഉൾപ്പെടെയുള്ള ജിമ്മുകൾ, സ്വിമ്മിങ്ങ് പൂളുകൾ എന്നിവയുടെ പ്രവർത്തനം ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിക്കുന്നു.
7) ഹോട്ടലുകളിൽ ഇരുത്തിയുള്ള ഭക്ഷണ വിതരണം അൻപത് ശതമാനം സീറ്റുകളിൽ കൃത്യമായി സാമൂഹിക അകലം പാലിച്ച് മാത്രമേ നടത്തുവാൻ പാടുള്ളു. എല്ലാ വ്യാപാര സ്ഥാപനങ്ങളും ഓൺലൈൻ മുഖേന വിൽപ്പന പ്രോൽസാഹിപ്പിക്കേണ്ടതാണ്.
8) ഹോട്ടലുകളിലെ കോമൺ ഏരിയ എല്ലാ ദിവസവും ഹോട്ടൽ ഉടമയുടെ ചിലവിൽ സാനിറ്റൈസ് ചെയ്യേണ്ടതാണ്. ഹോട്ടലുകളിലെ പാർട്ടി ഹാളുകളുടെ പ്രവർത്തനം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിക്കുന്നു.
9) ജില്ലയിൽ കൊവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തുന്നതിനും തുടർ നടപടികൾക്കായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിക്കേണ്ടതാണ്.
10) വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ അടിയന്തരമായി 15 ദിവസത്തേക്ക് സ്ഥാപനംഅടച്ചിടുന്നതിന് പ്രിൻസിപ്പൽ/ ഹെഡ്മാസ്റ്റർ എന്നിവർക്ക് അധികാരം നൽകുന്നു.
11) ജില്ലയിൽ നടത്തുന്ന എല്ലാ ഗ്രാമസഭകളും, വികസന സെമിനാറുകളും ഓൺലൈനായി മാത്രമേ നടത്താൻ പാടുളളൂ.
12) ജില്ലയിൽ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ എല്ലാവരും നിർബന്ധമായും മാസ്ക് കൃത്യമായി ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.
13) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച ഉത്തരവുകൾ പ്രകാരമുളള നിർദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉത്തരവുകൾ ലംഘിക്കുന്നവർക്ക് എതിരെ 2021 ലെ കേരള സാംക്രമിക ആക്ട് പ്രകാരവും, 2005 ദുരന്ത നിവാരണ നിയമ പ്രകാരവും നിയമ നടപടികൾ സ്വീകരിക്കുന്നതിനും ജില്ലാ പോലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, ഇൻസിഡന്റ് കമാൻഡർമാർ, സെക്ടറൽ മജിസ്ട്രേറ്റുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത്, മുനിസിപ്പൽ സെക്രട്ടറിമാർ എന്നിവരെ ചുമതലപ്പെടുത്തുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
Post A Comment: