കോട്ടയം: ഈരാറ്റുപേട്ടയിൽ നിന്നും പ്ലസ് വൺ വിദ്യാർഥിനി തിരുവനന്തപുരത്തെത്തിയത് ഇൻസ്റ്റഗ്രാം സുഹൃത്തിനെ നേരിൽ കാണുന്നതിന്. ഈരാറ്റുപേട്ടയ്ക്ക് സമീപം ഭരണങ്ങാനം മേലമ്പാറയിൽ നിന്നും കഴിഞ്ഞ ദിവസം രാവിലെയാണ് പ്ലസ് വൺ വിദ്യാർഥിനിയായ 16കാരിയെ കാണാതായത്.
കിടക്കയിൽ തലയിണവച്ച് പുതപ്പുകൊണ്ട് മൂടിയിട്ട ശേഷമാണ് പെൺകുട്ടി കെ.എസ്.ആർ.ടി.സി ബസിൽ ഇൻസ്റ്റഗ്രാം കാമുകനെ നേരിൽ കാണാൻ പുറപ്പെട്ടത്. പുതപ്പിനുള്ളിൽ തലയിണ വച്ചിരുന്നതിനാൽ കുട്ടി ഉറങ്ങുകയാണെന്നാണ് വീട്ടുകാർ കരുതിയത്. ഇതിനാൽ തന്നെ വൈകിയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാരും അറിഞ്ഞത്.
തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചിത്രം സഹിതം വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കുട്ടി സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസിന്‍റെ കണ്ടക്റ്റർ കുട്ടിയെ തിരിച്ചറിയുകയായിരുന്നു.
തുടർന്ന് കണ്ടക്റ്റർ കുട്ടിയുടെ പിതാവിനെ വിളിച്ച് വിവരം അറിയിച്ചു. കുട്ടി രാവിലെ ആറരയ്ക്ക് മേലമ്പാറ ജംക്ഷനിൽ നിന്നും കോട്ടയത്തേക്ക് തന്‍റെ ബസിൽ യാത്ര ചെയ്‌തെന്നും ടിക്കറ്റ് എടുക്കുന്നതിനായി 200 രൂപയാണ് നൽകിയതെന്നും കണ്ടക്റ്റർ അറിയിച്ചു. കുട്ടിയുടെ പിതാവ് ഉടൻ തന്നെ വിവരം ഈരാറ്റുപേട്ട പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി തിരുവനന്തപുരത്തേക്ക് പോയതായി കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിൽ കാമുകനുമൊത്ത് നിന്ന കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ ഇൻസ്റ്റഗ്രാം കാമുകൻ കാട്ടാക്കട സ്വദേശി ജോഫിൻ ജോയി (19) അറസ്റ്റിലായിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് കുട്ടിയെ പരിചയപ്പെട്ടതെന്നും നേരിൽ കാണുന്നതിനായിട്ടാണ് കുട്ടി വീട് വിട്ട് വന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് പുതിയതായി സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയെ നേരത്തെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു.
ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം കണക്കാക്കിയാണ് കാറ്റഗറി തിരിക്കുന്നത്. ആകെ രോഗികളുടെ എണ്ണത്തിന്റെ 25 ശതമാനത്തിലധികം കൊവിഡ് രോഗികളായതോടെയാണ് ഈ ജില്ലകളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. ഈ ജില്ലകളിലും സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുപരിപാടികൾ ഉൾപ്പെടെ എല്ലാ ഒത്തുചേരലുകളും വിലക്കിയിട്ടുണ്ട്.
നിയന്ത്രണങ്ങൾ ഇങ്ങനെ
മതപരമായ പ്രാർത്ഥനകളും ആരാധനകളും ഓൺലൈനായി നടത്തണം.
വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും.
സിനിമ തിയേറ്റർ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.
എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിൽ പ്രവർത്തിക്കണം. അതേസമയം 10, 12, അവസാനവർഷ ബിരുദ, ബിരുദാനന്തരതല ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. ഈ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെടുകയും മൂന്ന് ദിവസത്തെ ഹാജർനില ശരാശരി 40 ശതമാനത്തിൽ താഴെ എത്തുകയും ചെയ്താൽ സ്ഥാപനമേധാവികൾ ക്ലാസുകൾ 15 ദിവസത്തേക്ക് ഓൺലൈൻ സംവിധാനത്തിൽ തുടരണം.
റെസിഡൻഷ്യൽ സ്‌കൂളുകൾ ബയോ ബബിൾ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ നിയന്ത്രണം ബാധകമായിരിക്കില്ല. കൊവിഡ് വ്യാപന സാഹചര്യത്തിൽ ജനുവരി 20ന് പുറപ്പെടുവിച്ച മറ്റ് നിയന്ത്രണങ്ങളും ഈ ജില്ലകളിൽ തുടരും.
Post A Comment: