കോട്ടയം: പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പിലാണ് സംഭവം. മറവൻ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശ് (24), ഭാര്യ അരുണിമയും (19) എന്നിവരാണ് മരിച്ചത്. അരുണിമ ഗർഭിണിയായിരുന്നു. അഞ്ച് മാസം മുൻപാണ് ഇവർ വിവാഹിതരായത്.
പെയിന്‍റിങ് തൊഴിലാളിയായ ശ്യാം അയൽവാസിയായ അരുണിമയും തമ്മിലുള്ള വിവാഹം ദീർഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു. വീട്ടിലെ രണ്ടു മുറികളിലായിട്ടാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം ബന്ധുവുമായി തർക്കമുണ്ടായിരുന്നു.
സമീപത്ത് താമസിക്കുന്ന അമ്മാവനോട് വിനോദയാത്ര പോകാൻ ശ്യാംപ്രകാശ് കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മാവനായ ബാബു കാർ നൽകാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ ശ്യാം ബാബുവിന്‍റെ കാർ തല്ലി തകർത്തു. ഇത് കണ്ട ബാബു കുഴിഞ്ഞു വീഴുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
ശ്യാമിനെതിരെ ബാബുവിന്‍റെ ഭാര്യ പൊലീസിൽ പരാതി നൽകി. രണ്ടു ലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടായെന്നായിരുന്നു പരാതി. നഷ്‌ടപരിഹാരം നൽകേണ്ടി വരുമെന്ന് വന്നതോടെ ശ്യാമും ഭാര്യയും കടുത്ത മാനസിക പ്രയാസത്തിലായെന്നും ഇതേ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് വൈക്കം പൊലീസ് പറയുന്നത്. മരണത്തിൽ ആർക്കും പങ്കില്ലെന്ന കത്ത് കണ്ടെത്തിയിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
പോക്‌സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ
മലപ്പുറം: പോക്‌സോ കേസിൽ ഇരയായ 18കാരിയെ വാടക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തേഞ്ഞിപ്പാലത്താണ് സംഭവം. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് മരിച്ചത്. കൂട്ട ബലാത്സംഗം ഉൾപ്പെടെയുള്ള മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് പെൺകുട്ടി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ അമ്മയോടും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്കൂളിലാക്കാനായി താൻ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വന്ന ശേഷം പല തവണ പെൺകുട്ടിയെ പ്രാതൽ കഴിക്കാനായി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. അപ്പോൾ ഫോണും എടുത്തില്ല.
തുടർന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കർട്ടൻ മാറ്റി നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് അമ്മ പറയുന്നു. ഉടനെ അയൽപക്കക്കാരെ അടക്കം വിളിച്ച് വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറി തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചിരുന്നു.
അവിടെ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിശദമായ അന്വേഷണം തന്നെ പെൺകുട്ടിയുടെ മരണത്തെ സംബന്ധിച്ച് ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ മൊഴി വിശദമായി രേഖപ്പെടുത്തും.
Post A Comment: