കൊച്ചി: നടൻ ദിലീപിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് നടന് കുരുക്ക് മുറുകുന്നത്.
ദിലീപിനെതിരെ കൊലപാതകം ലക്ഷ്യംവച്ചുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പ് കൂടി ചുമത്തി. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകരുതെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടു. നേരത്തെയുള്ള വകുപ്പുകൾക്ക് പുറമെയാണ് കൊലപാതകം ലക്ഷ്യം വച്ചുള്ള ഗൂഢാലോചന വകുപ്പ് കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗൂഢാലോചന നടത്തി എന്ന് മാത്രമായിരുന്നു കഴിഞ്ഞ ഒൻപതിന് രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിൽ പറഞ്ഞിരുന്നത്. ഇതിൽ ഒരു അഡീഷണൽ റിപ്പോർട്ട് ആണ് ഇപ്പോൾ കൂടി ചേർത്തിരിക്കുന്നത്. ഗൂഢാലോചന നടത്തി എന്ന് മാത്രം പറയുമ്പോൾ അതിനു നിയമപരമായി ബലമുണ്ടാക്കില്ല എന്നാണ് വിലയിരുത്തൽ. എന്തിന് വേണ്ടി ഗൂഢാലോചന നടത്തി എന്ന് കൂടി ഉൾപ്പെടുത്തിയാണ് പുതിയ റിപ്പോർട്ട്. മുൻകൂർ ജാമ്യ ഹർജിയെ എതിർക്കുമ്പോൾ പുതിയ കൂട്ടിച്ചേർക്കൽ നിർണായകമാകും.
അതിനിടെ ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്ച്ചയിലേക്ക് മാറ്റി. ദിലീപ്, സഹോദരൻ പി.ശിവകുമാർ (അനൂപ്), ദിലീപിന്‍റെ സഹോദരിയുടെ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്‍റെ മറ്റൊരു സുഹൃത്തും ഹോട്ടൽ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ.
ലൈംഗിക അതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷൻ നൽകുന്നത് ഇന്ത്യൻ ശിക്ഷ നിയമം നിലവിൽ വന്ന ശേഷം നടക്കുന്ന ആദ്യ സംഭവമായിരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരമൊരു കുറ്റകൃത്യത്തിൽ മുഖ്യ സൂത്രധാരൻ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താനായി ഗൂഢാലോചന നടത്തിയതും സംസ്ഥാനത്ത് ആദ്യമാണ്.
വിശദമായ അന്വേഷണത്തിലൂടെ മാത്രമേ എല്ലാ വസ്‌തുതകളും കണ്ടെത്താനാകു. നിർണായക തെളിവുകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. അതിനാൽ ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാണ് ക്രൈംബ്രാഞ്ച് എസ്‌പി എംപി മോഹനചന്ദ്രൻ ഫയൽ ചെയ്‌ത വിശദീകരണത്തിൽ പറയുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: