ഇടുക്കി: ഗുണ്ടാ ആക്രമണം തടയാൻ ഇടുക്കിയിൽ കർശന നടപടികളുമായി പൊലീസ്. വിവിധ കേസുകളില്‍ പ്രതികളായ രണ്ട് യുവാക്കളെ റൗഡികളായി പ്രഖ്യാപിച്ചു. അടുത്ത ആറ് മാസത്തേയ്ക്ക് ആഴ്ച്ചയില്‍ ഒരു ദിവസം ഇവർ പീരുമേട് ഡി.വൈ.എസ്.പി. മുന്‍പാകെ ഹാജരാകാന്‍ എറണാകുളം ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് നീരജ് കുമാര്‍ ഗുപ്ത ശിക്ഷ വിധിച്ചു.
ചക്കുപള്ളം ഏഴാം മൈല്‍ വാണിയപ്പിള്ളില്‍ റ്റിന്‍സന്‍ (32), കുമളി അമരാവതി രണ്ടാംമൈല്‍ കാഞ്ഞിരമറ്റത്തില്‍ മനു (31) എന്നിവര്‍ക്കാണ് ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമിയുടെ റിപ്പോര്‍ട്ട് പ്രകാരം കാപ നിയമ പ്രകാരം ശിക്ഷ വിധിച്ചത്. ജില്ലയില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന 390 പേരില്‍ 284 പേര്‍ക്കെതിരെ 107 സി.ആര്‍.പി.സി പ്രകാരം നടപടിയെടുത്തു.
50 പേര്‍ക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് തുറക്കുകയും, ഓപ്പറേഷന്‍ കാവല്‍ നടപടിയുടെ ഭാഗമായി 537 പേരെ സി.ആര്‍.പി.സി 151 പ്രകാരം കരുതല്‍ തടങ്കലിലാക്കുകയും, 2021 കാലഘട്ടത്തില്‍ 12 പേര്‍ക്കെതിരെ കാപ പ്രകാരം റിപ്പോര്‍ട്ട് കൊടുക്കുകയും, നാല് പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും, ചെയ്തു. ജില്ലയില്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിരീക്ഷിച്ച് വരികയാണെന്നും, അവര്‍ക്കെതിരെ - കാപ നിയമം നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അര്‍. കറുപ്പസാമി അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
പോക്‌സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ
മലപ്പുറം: പോക്‌സോ കേസിൽ ഇരയായ 18കാരിയെ വാടക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തേഞ്ഞിപ്പാലത്താണ് സംഭവം. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് മരിച്ചത്. കൂട്ട ബലാത്സംഗം ഉൾപ്പെടെയുള്ള മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് പെൺകുട്ടി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ അമ്മയോടും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്കൂളിലാക്കാനായി താൻ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വന്ന ശേഷം പല തവണ പെൺകുട്ടിയെ പ്രാതൽ കഴിക്കാനായി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. അപ്പോൾ ഫോണും എടുത്തില്ല.
തുടർന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കർട്ടൻ മാറ്റി നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് അമ്മ പറയുന്നു. ഉടനെ അയൽപക്കക്കാരെ അടക്കം വിളിച്ച് വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറി തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചിരുന്നു.
അവിടെ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിശദമായ അന്വേഷണം തന്നെ പെൺകുട്ടിയുടെ മരണത്തെ സംബന്ധിച്ച് ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ മൊഴി വിശദമായി രേഖപ്പെടുത്തും.
Post A Comment: