ലക്‌നൗ: മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതിയെ പിതാവ് കോടതി പരിസരത്ത് വെടിവച്ചു കൊന്നു. ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിലാണ് സംഭവം നടന്നത്. ബീഹാർ സ്വദേശിയായ ദിൽഷാദ് ഹുസൈനെയാണ് കേസിലെ ഇരയായ പെൺകുട്ടിയുടെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച്ച ഉച്ചയോടെ ഗോരഖ്‌പൂർ കലക്ടറേറ്റിന് സമീപത്തെ കോടതി പരിസരത്തായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് ദിൽഷാദ് ഹുസൈനെ അറസ്റ്റ് ചെയ്‌തിരുന്നത്. 2020 ഫെബ്രുവരിയിലാണ് പെൺകുട്ടിയുടെ വീടിനടുത്ത് സൈക്കിൾ റിപ്പയർ ഷോപ്പ് നടത്തിയിരുന്ന ദിൽഷാദ് പെൺകുട്ടിയെ തട്ടികൊണ്ടുപോയത്. തുടർന്ന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയും മാർച്ച് 12 നു പ്രതിയെ ഹൈദരാബാദിൽ നിന്ന് പിടികൂടുകയും ചെയ്‌തു. റിമാൻഡിലായിരുന്ന പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചു.
കഴിഞ്ഞ ദിവസം പോക്സോ കേസിന്‍റെ വിചാരണയ്ക്കായാണ് ദിൽഷാദ് ഹുസൈൻ കോടതിയിൽ എത്തിയത്. കേസിലെ ഇരയുടെ പിതാവും കോടതിയിൽ വന്നിരുന്നു. തുടർന്ന് കോടതി ഗേറ്റിന് പുറത്ത് പ്രതിയെ കണ്ട പിതാവ് ഇയാൾക്ക് നേരെ വെടിയുതിർത്തെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രതിയുടെ ബന്ധുക്കളും ഇരയുടെ ബന്ധുക്കളും തമ്മിൽ കോടതിക്ക് പുറത്ത് സംഘർഷവുമുണ്ടായി.
ദിൽഷാദ് ഹുസൈനെ വെടിവെച്ച് കൊന്ന സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. അഭിഭാഷകരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. കോടതി പരിസരത്തെ പൊലീസിന്‍റെ സുരക്ഷാ വീഴ്ച്ചയിൽ അഭിഭാഷകരും പ്രതിഷേധിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: