കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്നും ചാടിപ്പോയ കുട്ടികളെ ഒപ്പമുണ്ടായിരുന്ന യുവാക്കൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് മൊഴി. ഇതോടെ രണ്ട് യുവാക്കൾക്കെതിരെ കേസെടുക്കും. യുവാക്കൾ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും മദ്യം നൽകിയെന്നും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി.
ജുവനൈൽ ജസ്റ്റിസ് ആക്റ്റ്, പോക്സോ വകുപ്പുകൾ എന്നിവ ചേർത്താണ് യുവാക്കൾക്കെതിരെ കേസെടുക്കുക. കുട്ടികളെ ശനിയാഴ്ച്ച കോടതിയിൽ ഹാജരാക്കും. റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ ആയിരുന്നു വെള്ളമടിക്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികൾ കടന്നു കളഞ്ഞത്. പിന്നീട് ഇവരെ ബംഗളുരുവിൽ വച്ച് കണ്ടെത്തി. പെൺകുട്ടികൾക്ക് വേണ്ടി ബംഗളുരുവിൽ മഡിവാളയിൽ മുറി ബുക്ക് ചെയ്‌തത് ഈ യുവാക്കളായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മഡിവാളയിൽ ഓടി രക്ഷപ്പെടുന്നതിനിടെ ഒരു പെൺകുട്ടിയെ ഹോട്ടലിനു സമീപത്ത് വച്ചും മറ്റൊരാളെ മാണ്ഡ്യയില്‍ വച്ചും മറ്റ് നാല് പേരെ മലപ്പുറം എടക്കരയിൽ വച്ചും പൊലീസ് പിടികൂടി. യുവാക്കളെ കാണാനായിരുന്നു പെൺകുട്ടികൾ നിലമ്പൂരിലേക്ക് പുറപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
ഇവരുടെ പ്രേരണയിലാണോ പെൺകുട്ടികൾ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിയത് എന്നത് അടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ബുധനാഴ്ച്ച വൈകിട്ട് കോഴിക്കോട്ട് നിന്ന് ബസിൽ പാലക്കാട്ടെത്തുകയും അവിടെ നിന്ന് ട്രെയിനിൽ ബെംഗളുരുവിലേക്ക് പോവുകയും ചെയ്‌തത് എന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്.
സ്ഥലങ്ങൾ കാണാനായി പോയെന്നാണ് ആദ്യം മൊഴി നൽകിയത്. കൈയിൽ പണവും മൊബൈൽ ഫോണും ഒന്നും ഉണ്ടായിരുന്നില്ല. കസ്റ്റഡിയിലുള്ള യുവാക്കളെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണർ കെ. സുദർശൻ അറിയിച്ചു.
ആറു കുട്ടികളിൽ ഒരാളെ വീട്ടുകാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റുള്ളവർ ചിൽഡ്രൻസ് ഹോമിലേക്ക് തിരിച്ചു പോകില്ലെന്നും തങ്ങൾക്കെല്ലാവർക്കും ഒരുമിച്ച് പഠിക്കാൻ സൗകര്യം ഒരുക്കിതരണം എന്നും ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: