ചണ്ഡീഗഡ്: 12 വയസുകാരനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 15 കാരിയായ സഹോദരി അറസ്റ്റിൽ. രക്ഷിതാക്കൾ സഹോദനെ അമിതമായി സ്നേഹിക്കുന്നുണ്ടെന്ന തോന്നലാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഹരിയാനയിലെ ബല്ലാബ്ഗഡിലാണ് ഞെട്ടിക്കുന്ന സംഭവം. രാവിലെ ജോലിക്ക് പോയ മാതാപിതാക്കൾ മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ ബഡ് ഷീറ്റിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരി തന്നെയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്.
സഹോദരൻ ഫോൺ കൊടുക്കാത്തതും പെട്ടെന്നുള്ള പ്രകോപനമായെന്ന് പെൺകുട്ടി പറഞ്ഞതായും പൊലീസ് അറിയിച്ചു. അച്ഛനും അമ്മയും ജോലി കഴിഞ്ഞ് വരുമ്പോൾ ബെഡ് ഷീറ്റിനടയിൽ ചലനമറ്റ നിലയിൽ കിടക്കുകയായിരുന്നു മകൻ. വിളിച്ചെഴുന്നേൽപ്പക്കാൻ ഇരുവരും ശ്രമം നടത്തി. എന്നാൽ അപ്പോഴേക്കും കുട്ടിക്ക് ജീവൻ നഷ്ടമായിരുന്നു.
ഉത്തർപ്രദേശിൽ മുത്തച്ഛനും മുത്തശിക്കും ഒപ്പമായിരുന്നു 12 -കാരൻ താമസിച്ച് പഠിച്ചിരുന്നത്. വേനലവധിക്കാലത്ത് മാതാപിതാക്കൾക്കൊപ്പം നിൽക്കാൻ എത്തിയതായിരുന്നു. വീട്ടിലെത്തിയപ്പോൾ പലപ്പോഴും തന്നെക്കാൾ സ്നേഹം സഹോദരനോട് കാണിച്ചിരുന്നതായും അത് തന്നെ അലോസരപ്പെടുത്തിയിരുന്നതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പൊലീസ് ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിച്ചു.
ജോലിക്ക് പോകും മുമ്പ് സഹോദരന് കളിക്കാൻ മാതാപിതാക്കൾ ഫോൺ നൽകിയിരുന്നു. ഒത്തിരി നേരം ഗെയിം കളിച്ചിരുന്നപ്പോൾ ഫോൺ കൊടുക്കാൻ താൻ ആവശ്യപ്പെട്ടു. എന്നാൽ അവൻ അത് നൽകിയില്ല. ദേഷ്യം വന്നപ്പോൾ കഴുത്ത് ഞെരിക്കുകയായിരുന്നു എന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പെൺകുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജറാക്കുമെന്ന് പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: