കൊച്ചി: മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു. കേസ് നടക്കട്ടെയെന്നും ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും സുധാകരൻ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു.
കേസിന്‍റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനെ ഉൾക്കൊള്ളാൻ താൻ തയ്യാറാണ്. ആത്മവിശ്വാസമുണ്ട്. ഈ കേസിൽ എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്‍റെ കൈവശമില്ലെന്നാണ് ചോദ്യംചെയ്യലിന് ശേഷം മനസിലായത്. ആശങ്കയും ഭയപ്പാടുമില്ല. ഏത് പ്രതിസന്ധിയെയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
മോൻസനെ തള്ളാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മോൻസന് ആജീവനാന്ത ശിക്ഷ ലഭിച്ചുവെന്നും ഇനി അയാൾക്കെതിരെ എന്താണ് ഞാൻ ചെയ്യേണ്ടതെന്നുമായിരുന്നു സുധാകരന്‍റെ മറു ചോദ്യം.
ഇന്ന് രാവിലെ 11 മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് ഏഴ് വരെ വരെ നീണ്ടു. ഇതിന് പിന്നാലെ അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി, സുധാകരനെ ജാമ്യത്തിൽ വിടുകയായിരുന്നു.
അതേ സമയം പണം കൈമാറിയ ദിവസം മോൻസൻ മാവുങ്കലിന്‍റെ വീട്ടിൽ താൻ ഉണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് സുധാകരൻ മൊഴി നൽകി. പണം ഇടപാടിനെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നാണ് സുധാകരൻ അന്വേഷണ സംഘത്തോട് പറഞ്ഞത്. പരാതിക്കാരെ ഓൺലൈനിൽ വിളിപ്പിച്ചപ്പോൾ കണ്ട് പരിചയമുണ്ടെന്ന് സമ്മതിച്ച സുധാകരൻ, പരാതിക്കാരിൽ ഒരാളായ അനൂപ് അഹമ്മദിനോട് സംസാരിക്കാനും തയ്യാറായില്ലെന്നാണ് വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: