കോട്ടയം: മെഡിക്കൽ കോളെജിൽ നിന്നും നവജാത ശിശുവിനെ കടത്തിക്കൊണ്ടു പോയ സംഭവത്തിൽ പിടിയിലായ നീതുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു. വിൽക്കാനാണ് താൻ കുട്ടിയെ തട്ടിയെടുത്തതെന്നാണ് നീതു പറയുന്നത്. എന്നാൽ ഇവർ പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും വിശദമായ ചോദ്യം ചെയ്യൽ ആവശ്യമുണ്ടെന്നുമാണ് പൊലീസ് നിലപാട്.
തനിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും ഇത് തീർക്കാൻ കുഞ്ഞിനെ വിൽക്കുകയായിരുന്നു ലക്ഷ്യമെന്നും കളമശേരി സ്വദേശിനിയായ നീതു പറഞ്ഞു. മുമ്പും ഇവർ തട്ടിപ്പിന് ശ്രമിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഡെന്‍റൽ കോളജിൽ നഴ്‌സിന്‍റ വേഷത്തിലെത്തിയതും ഇവർ തന്നെയാണോയെന്ന സംശയം ഉയർന്നിട്ടുണ്ട്.
വ്യാഴാഴ്ച്ച ഉച്ചക്ക് മൂന്നരയോടെയാണ് കോട്ടയം മെഡിക്കൽ കോളെജിൽ നിന്നും മൂന്ന് ദിവസം പ്രായമുള്ള നവജാത ശിശുവിനെ നീതു അമ്മയുടെ കൈയിൽ നിന്നും തട്ടിയെടുത്തത്. മുണ്ടക്കയം സ്വദേശിനിയുടെ കുഞ്ഞിനെയാണ് കടത്തിക്കൊണ്ടു പോയത്. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ ആശുപത്രി പരിസരത്തു നിന്നും തട്ടിക്കൊണ്ടുപോയ നീതുവിനെയും കുഞ്ഞിനെയും കണ്ടെത്തി.
മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്. നഴ്‌സിന്‍റെ വേഷത്തിലെത്തിയ യുവതി കുഞ്ഞിനെ അമ്മയുടെ കൈയിൽ നിന്നും വാങ്ങുകയായിരുന്നു. ചികിത്സക്കെന്ന പേരിലാണ് കുട്ടിയെ വാങ്ങിയത്. കുഞ്ഞിനൊപ്പം അമ്മയെ വിളിക്കാത്തത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ അൽപ്പ സമയത്തിനുള്ളിൽ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ കുഞ്ഞിനെ തങ്ങൾ വാങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിച്ചു.
ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കടത്തികൊണ്ടുപോയതെന്നതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലിന് അടുത്ത് നിന്നും കണ്ടെത്തിയത്. കുഞ്ഞിനെ അമ്മക്ക് കൈമാറി.
Post A Comment: