ജാർഖണ്ഡ്: സർക്കാർ ഹോസ്റ്റലിലെ പീഡനം സഹിക്കവയ്യാതെ കുട്ടികൾ പരാതി പറയാൻ 17 കിലോമീറ്റർ നടന്ന് കലക്റ്ററേറ്റിലെത്തി. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ബുംഗ് ജില്ലയിലാണ് സംഭവം നടന്നത്. ഇവിടുത്തെ ഒരു ഗവ. ഹോസ്റ്റലിലെ 60 ഓളം പ്ലസ് വൺ വിദ്യാർഥികളാണ് 17 കിലോമീറ്ററോളം വിജനമായ റോഡിലൂടെ നടന്നത്.
ഒരു രാത്രി മുഴുവൻ നടന്ന് കാലുകൾ മുറിഞ്ഞാണ് കുട്ടികൾ കലക്റ്ററേറ്റിലെത്തിയത്. അര്‍ദ്ധ രാത്രി പുറപ്പെട്ട അവര്‍ അവിടെ എത്തുമ്പോള്‍ സമയം രാവിലെ ഏഴ് കഴിഞ്ഞിരുന്നു. ഈ സമയത്ത് ഓഫീസിൽ കലക്ടര്‍ ഉണ്ടായിരുന്നില്ല. പകരം അവിടെയുണ്ടായിരുന്ന ഡെപ്യൂട്ടി കമീഷണര്‍ അവരുടെ പരാതികള്‍ കേട്ടു.
ഹോസ്റ്റല്‍ നടത്തിപ്പിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ വാര്‍ഡന്‍ നടത്തുന്ന ക്രൂരതകളെക്കുറിച്ചായിരുന്നു അവരുടെ പരാതി. കുന്ദ്പാനിയിലുള്ള കസ്തൂര്‍ബ ഗാന്ധി റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് ഈ കുട്ടികള്‍ പഠിക്കുന്നത്. ഇതിനോട് ചേര്‍ന്നാണ് അവരുടെ ഹോസ്റ്റല്‍. ഇവിടത്തെ വാര്‍ഡന്‍ തങ്ങളെ അതിക്രൂരമായാണ് പീഡിപ്പിക്കുന്നത് എന്നാണ് ഈ കുട്ടികള്‍ക്ക് പറയാനുണ്ടായിരുന്നത്.
പരിശോധനയ്ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ മുതിര്‍ന്ന പെണ്‍കുട്ടികളെ അവര്‍ക്കൊപ്പം കിടക്കാന്‍ കിടപ്പറയിലേക്ക് തള്ളിവിടുന്നതായി കുട്ടികള്‍ പരാതിയില്‍ പറയുന്നു. ഒപ്പം, ചീത്തയായ ഭക്ഷണ വസ്തുക്കള്‍ കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതായും കുട്ടികള്‍ പരാതിപ്പെട്ടു. കക്കൂസുകള്‍ വൃത്തിയാക്കുന്ന ചുമതല തങ്ങള്‍ക്കാണെന്നും ഈ കുട്ടികള്‍ പറഞ്ഞു.
ചെറിയ ക്ലാസിലെ കുട്ടികളെ കൊടും തണുപ്പത്ത് വെറും നിലത്ത് കിടത്തുന്നതായും പ്രതിഷേധിച്ചാല്‍, വാര്‍ഡന്‍ കഠിനമായി മര്‍ദ്ദിക്കുന്നതായും കുട്ടികള്‍ ഡെപ്യൂട്ടി കമീഷണര്‍ അനന്യ മിത്തലിനു നല്‍കിയ പരാതിയില്‍ പറയുന്നു.
ചായിബാസയിലുള്ള കലക്ടറേറ്റില്‍ എത്തിയതിനു ശേഷം കുട്ടികള്‍ സ്ഥലം എംപി ഗീത കോഡയോടും തങ്ങളുടെ പരാതികള്‍ പറഞ്ഞു. സംഭവത്തില്‍ നടപടി വേണമെന്ന് എം പി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് അടിയന്തിരമായി നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു.
മുതിര്‍ന്ന പെണ്‍കുട്ടികള്‍ അര്‍ദ്ധരാത്രിയില്‍ ഹോസ്റ്റലില്‍ നിന്നിറങ്ങി 17 കിലോ മീറ്ററുകള്‍ നടന്ന് പരാതി പറയാനെത്തിയ സംഭവം ഗൗരവമായാണ് കാണുന്നതെന്ന് കലക്ടര്‍ അറിയിച്ചു. ഹോസ്റ്റലിലെത്തി കുട്ടികളുടെ പരാതികള്‍ വിശദമായി കേള്‍ക്കുമെന്നും ആരോപണ വിധേയനായ ഹോസറ്റല്‍ വാര്‍ഡനെതിരെ നടപടി എടുക്കുമെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
Post A Comment: