ഇടുക്കി: കരുണാപുരത്ത് കോൺഗ്രസ് പാർട്ടിക്കുള്ളിലെ തമ്മിലടി തെരുവ് യുദ്ധത്തിൽ. പോര് തെരുവിലെത്തിയതോടെ പരസ്യമായി അസഭ്യം കേൾക്കേണ്ടി വന്നത് ഡിസിസി പ്രസിഡന്‍റ് അടക്കമുള്ളവർക്ക്.
മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ടോമി പ്ലാവുവച്ചതിലാണ് നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റിനും ഡിസിസി പ്രസിഡന്‍റിനുമെതിരെ കലി തുള്ളിയത്. ഡീൻ കുര്യാക്കോസ് എം.പി നയിച്ച സമരയാത്രയുടെ സമാപന സമ്മേളന നഗറിലായിരുന്നു അസാധാരണ സംഭവങ്ങൾ. കരുണാപുരം പഞ്ചായത്ത് 16-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിന് ശേഷമാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിൽ കലഹം മൂത്തത്.
ഇതിന്‍റെ തുടർച്ചയെന്നോണമാണ് കഴിഞ്ഞ ദിവസത്തെയും സംഭവം. ബഫർസോൺ വിഷയത്തിലടക്കം വിവിധ വിഷയങ്ങളിലുള്ള സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ച് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് നയിക്കുന്ന സമരയാത്രയുടെ മൂന്നാം ദിനം നെടുംങ്കണ്ടത്ത് നിന്നും ആരംഭിച്ച് കരുണാപുരം പഞ്ചായത്ത് ആസ്ഥാനമായ കൂട്ടാറ്റിലാണ് സമാപിച്ചത്.
സമാപന സമ്മേളനത്തിന് ശേഷം എം.പിയും പഞ്ചായത്ത് പ്രസിഡന്‍റ്, മറ്റ് മണ്ഡലം ഭാരവാഹികൾ എന്നിവർ വ്യാപാരികളുമായി കൂടികാഴ്ച്ച നടത്തിയ സമയമാണ് മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ഡിസിസി പ്രസിഡന്‍റിനെതിരെയും കോൺഗ്രസ് അംഗമായ വനിത
പഞ്ചായത്ത് പ്രസിഡന്‍റിനെതിരെയും അസഭ്യവർഷം നടത്തിയത്. ഇത് ചോദ്യം ചെയ്‌ത മണ്ഡലം കമ്മറ്റി ഭാരവാഹിയുമായി തർക്കം നടക്കുന്നതിനിടയിൽ സമ്മേളന വേദിക്കരികിൽ പഞ്ചായത്ത് പ്രസിഡന്‍റ് എത്തിയതോടെ സ്ഥലം പൂരപറമ്പിന് തുല്യം.
പിന്നീട് എം.പി തന്നെയാണ് നേതാവിനെ ശാന്തനാക്കിയതും. വിഷയത്തിൽ കെപിസിസിക്കും, ജില്ലാ നേതൃത്വത്തിനും പരാതി നൽകി കഴിഞ്ഞു. കരുണാപുരം പഞ്ചായത്ത് 16-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ദയനീയ പരാജയത്തിലേക്ക് വഴിവച്ചത് മേഖലയിലെ ചില കോൺഗ്രസ് നേതാക്കൾ അട്ടിമറി നടത്തിയത് മൂലമാണെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ മണ്ഡലം കമ്മിറ്റി നേതൃതത്തിന്
റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡിസിസി പ്രത്യേക അന്വേഷണ കമ്മീഷനെ വച്ചിരിക്കുയാണ്. തോൽവിക്ക് ശേഷം മണ്ഡലം പ്രസിഡന്റ് രാജിവച്ചതിനെ തുടർന്ന് പുതിയ പ്രസിഡന്റേയും പ്രഖ്യാപ്പിച്ചു. ഈ മണ്ഡലം പ്രസിഡന്‍റ് സ്ഥാനം മോഹിച്ചിരുന്ന നേതാവിന് ഇതും കൈവിട്ടതിന് പിന്നിൽ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഇടപെടൽ ഉണ്ടായി എന്ന ധാരണയും അസഭ്യവർഷത്തിന് കാരണമായതായി പറയപ്പെടുന്നു.
നേതാക്കൾ തമ്മിൽ വാഗ്വാദം നടക്കുന്ന സമയം കോൺഗ്രസിന്‍റെ ജില്ലാ, ബ്ലോക്ക്, മണ്ഡലം നേതാക്കളും, ഏതാനും പ്രവത്തകരും സ്ഥലത്ത് ഉണ്ടായിരുന്നു. യുഡിഎഫ് നേതൃത്വത്തിൽ എം.പി നയിച്ച യാത്രയുടെ മൂന്നാം ദിനം നല്ല രീതിയിൽ സമാപിച്ച സ്ഥലത്ത് തന്നെ എം.പിയുടെ ഉറ്റ സുഹൃത്തും, അനുയായിയുമായ പ്രാദേശിക നേതാവിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായ നടപടിയിൽ ഒരു വിഭാഗം നേതൃത്വത്തിന് പരാതി നൽകി. തങ്ങളുടെ പരാതിയിൽ
നേതൃത്വം വേണ്ട നടപടി സ്വീകരിച്ചില്ലങ്കിൽ വനിത എന്ന നിലയിൽ പൊതുജന മധ്യത്തിൽ തന്നെ ആക്ഷേച്ചവർക്കെതിരെ പഞ്ചായത്ത് പ്രസിഡന്‍റ് പൊലിസിൽ പരാതി നൽകിയേക്കും. അതേ സമയം വിഷയത്തിൽ രമ്യമായ പരിഹാരം കാണാനുള്ള ശ്രമത്തിലാണ് മേഖലയിൽ നിന്നുള്ള സംസ്ഥാന നേതാക്കൾ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
Post A Comment: