ഇടുക്കി: മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കാൻ പോകവെ പൊലീസിനെ വെട്ടിച്ച് കടന്ന പോക്‌സോ കേസ് പ്രതി ഇപ്പോഴും കാണാ മറയത്ത്. തിങ്കളാഴ്ച്ച രാത്രിയോടെയാണ് നെടുങ്കണ്ടം പൊലീസിനെ വെട്ടിച്ച് പ്രതി മുങ്ങിയത്.
തുടർന്ന് തിങ്കളാഴ്ച്ച രാത്രിയിലും ചൊവ്വാഴ്ച്ച പകലും തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ആളാണ് മുങ്ങിയത്. പൊലീസിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പിതാവാണ് തിങ്കളാഴ്ച രാത്രി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. നെടുങ്കണ്ടത്ത് മജിസ്‌ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കുന്നതിനിടെയാണ് പ്രതി സമീപത്തെ കുറ്റികാട്ടിലേക്ക് ഓടി രക്ഷപെട്ടത്. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കൈവിലങ്ങ് അഴിച്ചശേഷം കേസിലെ ഒന്നാം പ്രതിയുടെ കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
തുടര്‍ന്ന് രണ്ടാം പ്രതിയെ മജിസ്‌ട്രേട്ടിന്‍റെ അടുക്കലേക്ക് എത്തിക്കുന്നതിനിടെ ഒന്നാം പ്രതി വസതിയില്‍ നിന്നും പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഇറങ്ങിയോടുകയായിരുന്നു. മജിസ്‌ട്രേറ്റിന്‍റെ വീടിന് സമീപം മിനി സിവില്‍ സ്റ്റേഷന് പുറകിലുള്ള കാട്ടിലേക്ക് ഓടിയ ഇയാളെ കണ്ടെത്താനായി തിങ്കളാഴ്ച രാത്രിതന്നെ കൂടുതല്‍ പൊലീസെത്തി തിരച്ചില്‍ ആരംഭിച്ചു.
പ്രതിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഉടുമ്പൻചോല, വണ്ടൻമേട് പോലീസ് സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസുകാർ എത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
രാവിലെ കല്ലാര്‍ പുഴയുടെ സമീപം, ബഥനി ആശ്രമ പരിസരം, പത്തിനിപ്പാറ എന്നിവിടങ്ങളില്‍ പ്രതിയെ കണ്ടതായി നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. പുഴയോരത്ത് മുളംകാടിനുള്ളില്‍ ഒരാള്‍ ഇരുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കല്ലാര്‍ മുതല്‍ താന്നിമൂട് വരെയുള്ള ഭാഗത്ത് പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തി.
പിന്നീട് പത്തിനിപ്പാറ, നെല്ലിപ്പാറ, പാമ്പാടുംപാറ തുടങ്ങിയ പ്രദേശങ്ങളിലും അതിര്‍ത്തി മേഖലകളിലും നാട്ടുകാരുടെ സഹായത്തോടെ പകല്‍ മുഴുവന്‍ തെരച്ചില്‍ നടത്തി. ഇതിനിടെ താന്നിമൂട് അമ്മന്‍ചേരിപ്പടിയില്‍ വച്ച് രണ്ടു തവണ തെരച്ചില്‍ സംഘത്തിനു മുന്നിലെത്തിയ ഇയാള്‍ അതിവേഗം ഓടി രക്ഷപെട്ടിരുന്നു.
ഈ പ്രദേശത്ത് പൊലീസ് നായയെ എത്തിച്ചും തെരച്ചില്‍ നടത്തി. നെടുങ്കണ്ടം, ഉടുമ്പന്‍ചോല, കമ്പംമെട്ട്, വണ്ടന്‍മേട്, കട്ടപ്പന എന്നീ പൊലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ വിവിധ സംഘങ്ങളായി തിരിച്ചാണ് തെരച്ചില്‍ തുടരുന്നത്. കാടുകള്‍ക്കുള്ളില്‍ പ്രതിയുടെ സാന്നിധ്യമുണ്ടോ എന്നറിയാന്‍ ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തുന്നുണ്ട്. അതേസമയം പ്രതി രക്ഷപെട്ട സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: