ന്യൂഡല്‍ഹി: ന്യൂ ഇയർ ആഘോഷത്തിനിടെ ഹോട്ടലിൽ നിന്നും ഇറങ്ങി വന്ന യുവതിയെ കാറിൽ കിലോമീറ്ററുകളോളം വലിച്ചിഴച്ചു കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളില്ലെന്നും യുവതി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നു.
മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡാണ് മരിച്ച അഞ്ജലിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. റിപ്പോര്‍ട്ട് ഉടന്‍ പൊലീസിനു കൈമാറുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
കൂടുതല്‍ പരിശോധനകള്‍ക്കായി സ്രവ സാംപിളുകളും ജീന്‍സിന്‍റെ ഭാഗങ്ങളും സൂക്ഷിച്ചിട്ടുണ്ട്. മറ്റൊരു 'നിര്‍ഭയ' എന്നുവരെ ആരോപണം ഉയര്‍ന്ന സംഭവത്തില്‍ പീഡനാരോപണം പരിശോധിക്കുമെന്നു ഡല്‍ഹി സ്‌പെഷല്‍ കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡ വിശദീകരിച്ചിരുന്നു.
വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിലാണ് അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ കാഞ്ചവാലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് അപകടത്തിനുശേഷം അഞ്ജലി പീഡനത്തിന് ഇരയായതായി ആരോപണമുയര്‍ന്നത്. അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കെതിരെ ബലാത്സംഗക്കുറ്റമുള്‍പ്പെടെ ചുമത്തണമെന്നും ഇല്ലെങ്കില്‍ മൃതദേഹം സംസ്‌കരിക്കില്ലെന്നും അഞ്ജലിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.
കാര്‍ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണന്‍ (27), മിഥുന്‍ (26), മനോജ് മിത്തല്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റിഡിയിലാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
യുവതിയെ നഗ്നയായി കാറിൽ വലിച്ചിഴച്ച സംഭവത്തിൽ ദുരൂഹത
ന്യൂഡൽഹി: ഓടുന്ന കാറിൽ നഗ്നയായി കിലോമീറ്ററുകളോളം യുവതിയെ വലിച്ചിഴച്ച ശേഷം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പുതുവത്സരാഘോഷത്തിനായി ഹോട്ടലിൽ എത്തിയ യുവതിയെ ഹോട്ടലിൽ നിന്നും പുറത്താക്കിയ ശേഷമാണ് അപകടം നടന്നതെന്നാണ് വെളിപ്പെടുത്തൽ.
സുഹൃത്തിനൊപ്പമാണ് യുവതി ഹോട്ടലിലെത്തിയത്. ഹോട്ടലിൽ വെച്ച് ഇവർ വഴക്കിട്ടു. ഹോട്ടൽ അധികൃതർ ഇരുവരെയും പുറത്താക്കി. ശേഷം സ്കൂട്ടറിൽ കയറി യുവതികൾ പോവുകയായിരുന്നു. എന്നാൽ വഴിയിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ പെട്ടു.
യുവാക്കളുടെ കാറുമായി കൂട്ടിയിടിച്ചപ്പോൾ ചെറിയ പരുക്കേറ്റ രണ്ടാമത്തെ പെൺകുട്ടി സംഭവ സ്ഥലത്ത് നിന്നും കടന്നു കളയുകയായിരുന്നു. ഹോട്ടലിൽ പുതുവർഷ ആഘോഷത്തിൽ പങ്കെടുത്ത യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയുമായി ഇവർ രാത്രി സംസാരിച്ചുവെന്നും പൊലീസ് പറയുന്നു.
സംഭവത്തിൽ ഡൽഹി പൊലീസ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകും. ഇന്നലെ സംഭവത്തിൽ അമിത് ഷാ റിപ്പോർട്ട് തേടിയിരുന്നു. ഷായുടെ നിർദേശ പ്രകാരം മുതിർന്ന ഉദ്യോഗസ്ഥൻ കേസന്വേഷണം ഏറ്റെടുക്കും. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇന്ന് പൊലീസിന് ലഭിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യുവതി പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് വ്യക്തമാകൂ എന്നാണ് പൊലീസ് അറിയിക്കുന്നത്.
Post A Comment: