ഡെറാഡൂണ്‍: ഭൂമി വിണ്ടു കീറുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിൽ നിന്നും 600 വീടുകൾ ഒഴിപ്പിച്ചതായി ജില്ലാ ഭരണകൂടം. പ്രദേശത്തെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവച്ചിട്ടുണ്ട്.
30 ശതമാനത്തോളം പ്രദേശത്തെയാണ് ഭൗമ പ്രതിഭാസം ബാധിച്ചത്. ഇവിടെ നിന്നും ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്. അതേസമയം ജോഷിമഠിന് സമീപമുള്ള ജ്യോതിര്‍മഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളല്‍ രൂക്ഷമാണ്. ജല വൈദ്യുത പദ്ധതി തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ് മഠത്തിലെ ആളുകളും വിശ്വസിക്കുന്നത്.
കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വിള്ളലുകളുണ്ടായതെന്നാണ് മഠ് അധികാരികള്‍ വിശദമാക്കുന്നത്. ആളുകളെ ഒഴിപ്പിക്കാന്‍ 1191 പേരെ ഉള്‍ക്കൊള്ളുന്ന കെട്ടിടങ്ങള്‍ കണ്ടെത്തി നല്‍കിയതായും ജില്ലാ ഭരണകൂടം പുറത്തുവിട്ട പ്രതിദിന റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോഷിമഠിനു പുറത്ത് പീപ്പല്‍കൊട്ടി എന്ന സ്ഥലത്തും കെട്ടിടങ്ങള്‍ കണ്ടെത്തി നല്‍കിയിട്ടുണ്ട്. 2,65,000 രൂപയാണ് ആദ്യഘട്ടത്തില്‍ അടിയന്തര ധനസഹായമായി നല്‍കിയത്. ഇന്ന് രണ്ട് കേന്ദ്ര സംഘങ്ങള്‍ കൂടി ജോഷിമഠ് സന്ദര്‍ശിക്കും. ദേശീയ ബില്‍ഡിങ് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങളും നാളെ ജോഷിമഠില്‍ എത്തുമെന്നാണ് സൂചന.
വീടുകളില്‍ വലിയ വിള്ളല്‍, ഭൂമിക്കടിയില്‍ നിന്ന് പുറത്തേക്ക് ശക്തമായ നീരൊഴുക്ക് എന്നിവ ജോഷിമഠിലെ ആളുകളില്‍ സൃഷ്ടിച്ചിരിക്കുന്ന ആശങ്ക ചെറുതല്ല. ഒരു വര്‍ഷമായി ജീവനും കൈയില്‍ പിടിച്ച് കഴിയുകയാണ് ജോഷിമഠിലെ മൂവായിരത്തിലേറെ ജനങ്ങള്‍.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
Post A Comment: