കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടന്നതോടെ പ്രതി ചേർക്കപ്പെട്ട നടൻ ദിലീപ് അടക്കമുള്ളവർ പൊലീസ് രഹസ്യാന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിൽ. അറസ്റ്റ് ഭയന്ന് പ്രതികൾ ഒളിവിൽ പോകാനുള്ള സാധ്യത കണക്കിലെടുത്താണ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.
വ്യാഴാഴ്ച്ച ദിലീപിന്‍റെ ആലുവയിലെ വീട്ടിലും അനുജന്‍റെ വീട്ടിലും സിനിമാ നിർമാണ കമ്പനിയിലും നടത്തിയ പരിശോധനയിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചുവെന്നാണ് വിവരം.
പുതിയ വെളിപ്പെടുത്തലുകളെ സാധൂകരിക്കുന്ന തെളിവുകൾ പിടിച്ചെടുത്തവയിൽ നിന്നും കണ്ടെത്താനായാൽ ദീലീപ് അടക്കമുള്ളവരെ പൊലീസ് അന്വേഷണ വിധേയമായി അറസ്റ്റ് ചെയ്‌തേക്കാം. അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് പൊലീസ് വിശദീകരിക്കുന്നുണ്ടെങ്കിലും അറസ്റ്റിനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.
വ്യാഴാഴ്ച്ച ആലുവയിലെ പത്മസരോവരം വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം എത്തുമ്പോൾ ദിലീപ് വീട്ടിലുണ്ടായിരുന്നില്ല. ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യ മാധവനും കുട്ടികളും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് റെയ്‌ഡ് തുടങ്ങിയ വിവരം അറിഞ്ഞ് ദിലീപ് പിന്നീട് വീട്ടിലേക്ക് എത്തി.
ദിലീപ് എത്തുന്നതിനു മുമ്പ് വീട്ടിലുണ്ടായിരുന്ന മൂന്നോ, നാലോ മൊബൈൽ ഫോണുകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ദിലീപ് എത്തിയതോടെ ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈൽ ഫോണും അന്വേഷണ സംഘം ആവശ്യപ്പെട്ടു. മൊബൈൽ കൊടുക്കാൻ വിയോജിപ്പ് അറിയിച്ചെങ്കിലും സ്പെഷ്യൽ റിക്വസിഷൻ കൊടുത്ത് ഫോൺ വാങ്ങുകയായിരുന്നു. പെൻഡ്രൈവ്, ഹാർഡ് ഡിസ്‌ക്, ഐപാഡ് എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നുണ്ട്.
രേഖകൾ വിശദമായി പരിശോധിച്ച ശേഷം മാത്രമാകും തുടർ നടപടികളെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പിടിച്ചെടുത്ത ഫോണുകളിലോ, ഹാർഡ് ഡിസ്‌കുകളിലോ സംശയകരമായ എന്തെങ്കിലും കണ്ടെത്തിയാൽ അറസ്റ്റിലേക്ക് നീങ്ങിയേക്കും.
ആദ്യ ഘട്ടത്തിൽ അറസ്റ്റിലായതിനു സമാനമായി ഇത്തവണ പിടികൊടുക്കാതിരിക്കാനുള്ള നീക്കത്തിലാകും പ്രതിഭാഗമെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതോടെ ദീലീപും ഭാര്യ കാവ്യയും അനുജനും അടക്കമുള്ളവർ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
മൂന്നു വയസുകാരന്‍റെ മരണം; അമ്മ കസ്റ്റഡിയിൽ
മലപ്പുറം: തിരൂരിൽ മൂന്നു വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സസ്റ്റഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. തിരൂർ ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ഷെയ്‌ക്ക് സിറാജാണ് മരിച്ചത്. കുട്ടിയെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെയായിരുന്നു മരണം. രണ്ടാനഛൻ അർമാനാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. എന്നാൽ കുട്ടി മരിച്ചെന്ന് അറിഞ്ഞതോടെ ഇയാൾ ഇവിടെ നിന്നും മുങ്ങി.
ഒരാഴ്ച്ച മുമ്പാണ് കുടുംബം ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്‌സിൽ താമസം തുടങ്ങിയത്. ബുധനാഴ്ച്ച കുട്ടിയുടെ അമ്മ മുംതാസ് ബീവിയും രണ്ടാം ഭർത്താവ് അർമാനും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് വൈകിട്ടോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്.
കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്‍റെ പാടുകൾ ഉണ്ടെന്ന് ഡോക്‌ടർമാർ പറഞ്ഞു. പശ്ചിമ ബംഗാൾ സ്വദേശിനിയായ മുംതാസ് ബീവി പൊലീസ് കസ്റ്റഡിയിലാണ് ഇവരെ ചോദ്യം ചെയ്‌തു വരികയാണ്.
Post A Comment: