പാലക്കാട്: പുതുപ്പരിയാരത്ത് മകൻ അഛനെയും അമ്മയെയും കൊലപ്പെടുത്തിയത് അതിക്രൂരമായി. അമ്മ ദേവിയുടെ ശരീരത്തിൽ 33 വെട്ടുകൾ ഏറ്റിരുന്നുവെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരം.
നടുവിന് പരിക്കേറ്റ് കിടപ്പിലായിരുന്ന അഛൻ ചന്ദ്രൻ നിലവിളിച്ചതിനെ തുടർന്ന് സനൽ ഇദ്ദേഹത്തെയും വെട്ടി. ചന്ദ്രന്‍റെ ശരീരത്തിൽ 26 വെട്ടുകളേറ്റു. ഇരുവരും പിടയുമ്പോൾ സനൽ മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചുവെന്നും പൊലീസ് പറഞ്ഞു.
മരിച്ച ചന്ദ്രന്‍റെയും ദേവിയുടെയും മുഖത്ത് നിരവധി വെട്ടേറ്റിരുന്നു. കൊല നടത്തിയ ശേഷം സനൽ രക്തം കഴുകിക്കളഞ്ഞത് അഛൻ മരിച്ചു കിടന്ന മുറിയിൽ വച്ചാണ്. ഇതിനു ശേഷം അമ്മയുടെ മൃതദേഹത്തിനടുത്തിരുന്ന ആപ്പിൾ കഴിച്ചു എന്നും സനൽ പൊലീസിന് മൊഴി നൽകി.
മുറിവുകളിൽ കീടനാശിനി ഒഴിച്ചതായും സനൽ പൊലീസിനോട് പറഞ്ഞു. കൊല നടത്തിയ ദിവസം രാവിലെ അമ്മ ദേവി വെള്ളം ചോദിച്ചതിനെ തുടർന്ന് സനാലുമായി തർക്കമുണ്ടായി. തുടർന്ന് അടുക്കളയിൽ നിന്ന് കൊണ്ട് വന്ന അരിവാളും കൊടുവാളും ഉപയോഗിച്ച് സനൽ അമ്മയെ വെട്ടി വീഴ്ത്തി.
കൈകളിലും കഴുത്തിലും തലയിലും കവിളിലും വെട്ടിയെന്നും പൊലീസ് പറയുന്നു. ഇത് കണ്ട് നിലവിളിച്ചപ്പോഴാണ് അച്ഛൻ ചന്ദ്രനെയും വെട്ടിയത്. ചോദ്യം ചെയ്യൽ ഘട്ടത്തിൽ യാതൊരു കുറ്റബോധമില്ലാതെ ആണ് സനൽ പ്രതികരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
പ്രതി മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിക്കും. കൊലപാതകം നടന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത സിറിഞ്ചുകൾ സനൽ മയക്കുമരുന്ന് ഉപയോഗിച്ചതാണെന്ന് പൊലീസിന് സംശയമുണ്ട്. ഇതിൽ വ്യക്തത വരുത്തുന്നതിനായി ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൊഴിയെടുക്കും.
സനൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പൊലീസ് സൂചിപ്പിച്ചു. നേരത്തെ മുംബയിൽ സ്വർണാഭരണ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സനൽ ലോക്ക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്. കൊലപാതകത്തിന് ശേഷം സനൽ ബംഗളുരുവിലേക്കും അവിടെ നിന്നും മൈസൂരുവിലേക്കും കടന്നു. പ്രതിയെ സഹോദരൻ പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: