കോഴിക്കോട്: ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഭാര്യയും മരിച്ചു. കന്ദമംഗലം പെരിങ്ങളം തമ്പലങ്ങോട് സീതാലയം മുടവങ്ങാട്ട് മാധവൻ (69), ഭാര്യ തങ്കം (56) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച്ച മൂന്നോടെയാണ് മാധവൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്.
ഒരു ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴായിരുന്നു ഹൃദയാഘാതം ഉണ്ടായത്. വൈകിട്ട് നാലോടെ മൃതദേഹം വീട്ടിലെത്തിക്കുകയും ചടങ്ങുകൾക്ക് ശേഷം രാത്രി 11 ഓടെ വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്‌കരിക്കാൻ ബന്ധുക്കൾ കൊണ്ടു പോവുകയും ചെയ്‌തു. ഇതിനിടെ രാത്രി 11.45 ഓടെ വീട്ടിൽ വെച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ട മാധവന്‍റെ ഭാര്യ തങ്കത്തെ മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണമടയുകയായിരുന്നു.
മാധവന്‍റെ സംസ്കാരം കഴിഞ്ഞ് വെസ്റ്റ്ഹില്ലിൽ നിന്ന് തിരിച്ചു വരികയായിരുന്ന ബന്ധുക്കൾ മെഡിക്കൽ കോളെജ് ആശുപത്രിയിൽ നിന്ന് രാത്രി തങ്കയുടെ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് വീട്ടിലെത്തിച്ച് ചടങ്ങുകൾ പൂർത്തിയാക്കി വെസ്റ്റ്ഹിൽ ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു. അസുഖബാധിതയായിരുന്ന തങ്കത്തെ സഹായങ്ങളെല്ലാം ചെയ്‌ത് പരിചരിച്ച് വന്നിരുന്ന ഭർത്താവിന്‍റെ പെട്ടെന്നുള്ള വേർപാട് തങ്കത്തെ വല്ലാതെ തളർത്തിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
കാറിടിച്ചു വീഴ്‌ത്തി കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
ഇടുക്കി: ഗാനമേളക്കിടെയുണ്ടായ സംഘർഷത്തെ തുടർന്ന് സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാക്കളെ കാറിടിച്ചു വീഴ്‌ത്തിയ ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേരെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്‌തു. നെടുങ്കണ്ടം കട്ടേക്കാനം വൈശ്യംപറമ്പിൽ സജു (36), ചക്കക്കാനത്തിൽ സുബാഷ് (35), കോമ്പമുക്ക് ബ്ലോക്ക് നമ്പർ 805-ൽ ശ്യാംകുമാർ (32) എന്നിവരെയാണ് കമ്പംമെട്ട് സി.ഐ. വി.എസ്. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ കൂട്ടാറിലാണ് സംഭവം നടന്നത്. കൂട്ടാർ ചെമ്പകക്കാട്ട് അഖിലി (22) നാണ് നെഞ്ചിൽ കുത്തേറ്റത്. അഖിലിനൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് നെടുമ്പള്ളിൽ അരുണിന് കമ്പിവടികൊണ്ട് മർദനമേറ്റിരുന്നു. കേസിൽ സജുവാണ് ഒന്നാം പ്രതി. യുവാക്കളെ കാറിടിപ്പിച്ചതും അഖിലിനെ കുത്തി പരിക്കേൽപ്പിച്ചതും സജുവാണെന്നാണ് യുവാക്കളുടെ മൊഴി. സജുവിനൊപ്പം സുബാഷും, ശ്യാംകുമാറും കാറിലുണ്ടായിരുന്നു. യുവാക്കളെ മർദിക്കാൻ ഇവരും സഹായിച്ചതായി പൊലീസ് പറഞ്ഞു.
യുവാവിനെ കുത്താൻ ഉപയോഗിച്ച കത്തിയും, പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചേലമൂട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച ഞായറാഴ്ച രാത്രി ഗാനമേള നടന്നിരുന്നു. അഖിലും സുഹൃത്തുക്കളായ അരുൺ, അരവിന്ദ്, വിഷ്ണു എന്നിവർ ഗാനമേള കേൾക്കാനായി എത്തിയിരുന്നു. ഗാനമേള നടക്കുന്ന സ്ഥലത്തുവെച്ച് സജുവും, യുവാക്കളുമായി വാക്കുതർക്കം ഉണ്ടാവുകയായിരുന്നു.
തർക്കം ഉണ്ടായതോടെ യുവാക്കളോട് വീട്ടിൽ പോകാൻ പോലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചു. ഇതേത്തുടർന്ന് ഒരു ബൈക്കിലും സ്‌കൂട്ടറിലുമായി യുവാക്കൾ മടങ്ങി. പിന്നാലെ കാറിലെത്തിയ സജു കൂട്ടാറിൽ കരുണാപുരം പഞ്ചായത്ത് ഓഫീസിന് സമീപം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അഖിലിനെയും അരുണിനെയും ഇടിച്ച് വീഴ്ത്തി. തുടർന്ന് വാഹനത്തിന് പുറത്തിറങ്ങിയ സജു അഖിലിന്റെ ഇടത് നെഞ്ചിൽ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
രണ്ട് വർഷം മുമ്പ് കൂട്ടാർ എസ്.എൻ.ഡി.പി.ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി നടന്ന ഗാനമേളക്കിടയിലും യുവാക്കളും സജുവുമായി തർക്കമുണ്ടായിരുന്നതായും, സജുവിന് മർദനമേറ്റിരുന്നതായും പൊലീസ് പറഞ്ഞു. ഈ വൈര്യാഗ്യത്തിലാണ് സജു യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പരുക്കേറ്റ യുവാവ് ചികിത്സയിലാണ്.
Post A Comment: