കൊച്ചി: യുവ നടിയുടെ ബലാത്സംഗ പരാതിയിൽ അന്വേഷണം നേരിടുന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ കൂടുതൽ പേർ രംഗത്ത്. ജോലിക്കിടെ ചുണ്ടിൽ ചുംബിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായിട്ടാണ് പേര് വെളിപ്പെടുത്താതെ ഒരു യുവതി ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.
അതിജീവിതമാരുടെ അനുഭവങ്ങൾ പങ്കുവക്കുന്ന വുമൺ എഗെയിനിസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്‍റ് എന്ന ഫെയ്‌സ് ബുക്ക് പേജിലാണ് യുവതിയുടെ കുറിപ്പ് പുറത്തു വന്നിരിക്കുന്നത്. അനുവാദമില്ലാതെ വിജയ് ബാബു തന്‍റെ ചുണ്ടിൽ ചുംബിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ ആക്ഷേപം.
യുവതിയുടെ കുറിപ്പിന്‍റെ പൂർണ രൂപം വായിക്കാം
എന്‍റെ ഒരു അനുഭവം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബർ മാസത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ഉടമയും നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് ഞാൻ കണ്ടുമുട്ടിയത്. ഞങ്ങൾ ചില പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്തു, പിന്നീട് അയാൾ എന്‍റെ വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചു, ഞാൻ എന്‍റെ ജീവിതത്തിലെ ചില പ്രശ്നങ്ങൾ അയാളോട് സൂചിപ്പിച്ചു. ആ വിഷയത്തിൽ എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാൻ സ്വയം മുന്നോട്ടുവന്നു. ഇതിനിടയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മുറിയുടെ പുറത്തേക്ക് ഇറങ്ങി, അതിനാൽ ഞങ്ങൾ രണ്ടുപേരും മാത്രമേ കുറച്ചു നേരത്തേക്ക് അവിടെ ഉണ്ടായിരുന്നുള്ളൂ.
അയാൾ സ്വയം മദ്യം കഴിക്കുകയും എനിക്കു വാഗ്ദാനം ചെയ്യുകയും ചെയ്തു. ഞാൻ അത് നിരസിച്ചു ജോലി തുടർന്നു. പെട്ടെന്ന് വിജയബാബു എന്‍റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ ! ഭാഗ്യവശാൽ, എന്‍റെ റിഫ്ലെക്സ് പ്രവർത്തനം വളരെ വേഗത്തിലായിരുന്നു, ഞാൻ ചാടി പുറകോട്ടേക്ക് മാറി അവനിൽ നിന്ന് അകലം പാലിച്ചു. ഞാൻ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അപ്പോൾ വീണ്ടും എന്നോട് ചോദിച്ചു "ഒരു ചുംബനം മാത്രം?". ഇല്ല എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു. പിന്നെ അദ്ദേഹം മാപ്പ് പറയാൻ തുടങ്ങി, ആരോടും പറയരുതെന്ന് അഭ്യർത്ഥിച്ചു. പേടിച്ച് ഞാൻ സമ്മതിച്ചു. ചില ഒഴിവുകഴിവുകൾ പറഞ്ഞ് ഞാൻ പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങിയോടി.കാരണം എന്നെ മറ്റൊന്നും ചെയ്യാൻ അയാൾ നിർബന്ധിച്ചില്ലെങ്കിലും, അയാൾ ചെയ്ത ഈ കാര്യം തന്നെ വിലകുറഞ്ഞതും ഭയപ്പെടുത്തുന്നതുമായിരുന്നു.
ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടിൽ , അയാൾ തന്‍റെ ആദ്യ ശ്രമം നടത്തി. ഇക്കാരണത്താൽ തന്നെ എനിക്ക് ആ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു. അതുവരെയുള്ള എന്‍റെ സ്വപ്‌നമായിരുന്ന മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങൾ ഞാൻ ഇതിനുശേഷം നിർത്തി. എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം അയാളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടാവും? . സഹായം വാഗ്ദാനം ചെയ്ത് ദുർബലരായ സ്ത്രീകളെ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ഒരാളാണ് വിജയബാബു എന്ന നടനും നിർമ്മാതാവും എന്നത് എന്‍റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം നേരിടേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചു.
അയാളിൽ നിന്നും ഈയിടെ ഒരു നടിക്ക് ഉണ്ടായ അതിഗുരുതരമായ ആക്രമണത്തെ തുടർന്നാണ് ഞാൻ ഇത് എഴുതുന്നത്.അയാൾ തീർച്ചയായും ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ഒരാളാണെന്ന് എന്‍റെ അനുഭവത്തിലൂടെ എനിക്ക് അറിയാവുന്നതു കൊണ്ട് തന്നെ ഒരുപാട് പേർ അവൾക്കെതിരെ തിരിയുമ്പോൾ എനിക്ക് മൗനം പാലിക്കാൻ സാധിക്കുന്നില്ല .ദുർബലരായ സ്ത്രീകളെ സഹായം വാഗ്ദാനം നൽകി മുതലെടുക്കൻ ശ്രമിക്കുന്ന ഒരാളാണ് അയാൾ എന്ന് വ്യക്തിപരമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
അതിനാൽ അതിജീവിതക്ക് വേണ്ടി ഞാൻ ശബ്ദം ഉയർത്തും.എന്നും അവൾക്കൊപ്പം നിൽക്കും.അവൾക്ക് നീതി കിട്ടുന്നത് വരെ.. കൂടാതെ, അദ്ദേഹത്തെപ്പോലുള്ളവരെ നീക്കം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തുകൊണ്ട്, സിനിമാ വ്യവസായത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ - "സ്ത്രീകൾക്ക് സുരക്ഷിതമല്ല" എന്നത് തെറ്റാണെന്ന് തെളിയിക്കണം, എന്നെപ്പോലുള്ള സ്ത്രീകൾ ഇതിലേക്ക് ചുവടുവെക്കാൻ ഭയപ്പെടരുത്.
നന്ദി,
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
ആദ്യം കണ്ടത് മരത്തിനു മുകളിൽ; സമ്പത്തിനെ കുറിച്ച് മൈഥിലി
കൊച്ചി: നടി മൈഥിലിയും ആർട്ടിടെക്റ്റ് സമ്പത്തും തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രധാന ചർച്ച. ഇന്നലെ ഗുരുവായൂരിലാണ് ഇരുവരും വിവാഹിതരായത്. അതേസമയം തന്‍റെ പ്രണയത്തെ കുറിച്ചും സമ്പത്തിനെ കണ്ടെത്തിയതിനെ കുറിച്ചും മൈഥിലി പറഞ്ഞ കാര്യങ്ങളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
മരത്തിനു മുകളിൽ വച്ചാണ് ആദ്യമായി സമ്പത്തിനെ കണ്ടതെന്ന് മൈഥിലി പറയുന്നു. സമ്പത്ത് ഒരു ട്രീ ഹൗസ് നിർമിക്കുന്ന സമയത്തായിരുന്നു ആദ്യ കാഴ്ച്ച. വസ്‌തു എടുക്കുന്നതിന്‍റെ ആവശ്യത്തിന് താനും അമ്മയും അതേ സ്ഥലത്ത് വന്നിരുന്നു. അവിടെ വച്ചാണ് സമ്പത്തിനെ പരിചയപ്പെടുന്നത്. പിന്നീട് ആ പരിചയം പ്രണയമായി മാറി. രണ്ട് കുടുംബങ്ങളുടെയും പിന്തുണയോടെ ലൗ കം അറേഞ്ച്ഡ് മാര്യേജാണ് തങ്ങളുടേതെന്നും മൈഥിലി പറയുന്നു.
ഗുരുവായൂരിലെ താലികെട്ടിനു ശേഷം കൊച്ചിയിൽ വച്ച് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി പാർട്ടി ഒരുക്കിയിരുന്നു. ജോജു ജോർജ്, ശ്രിന്ദ, ശ്വേതാ മേനോൻ, അഹാന, ഗ്രേസ് ആന്‍റണി, സിദ്ധാർഥ് ഭരതൻ, അബു സലീം തുടങ്ങി നിരവധി താരങ്ങൾ റിസപ്ഷനിൽ പങ്കെടുത്തു. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി.
പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി സിനിമാ രംഗത്തെത്തുന്നത്. ലോഹം എന്ന ചിത്രത്തിലെ നായികയായി. കേരളാ കഫേ, ചട്ടമ്പിനാട്, നല്ലവൻ, ശിക്കാർ, സാൾട്ട് ആൻഡ് പെപ്പർ, മായാമോഹിനി, ഹണി ബീ, നാടോടി മന്നൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ചട്ടമ്പി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.
Post A Comment: