ഇടുക്കി: റീ ടെസ്റ്റിനായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വീട്ടിലെത്തിച്ച ഓട്ടോ റിക്ഷ കത്തി നശിച്ചു. കട്ടപ്പന പേഴുംകവലയ്ക്ക് സമീപത്താണ് സംഭവം ഉണ്ടായത്. പേഴുംകവല കല്ലൂർതറവിള ഡാർവിന്‍റെ ഓട്ടോറിക്ഷയാണ് പൂർണമായും കത്തി നശിച്ചത്. ബുധനാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം.
രാവിലെ 4.30ഓടെ വലിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങുമ്പോൾ ഓട്ടോറിക്ഷ കത്തുന്നതാണ് കണ്ടത്. കത്തിയ ഓട്ടോറിക്ഷയ്ക്ക് സമീപത്ത് മറ്റൊരു പെട്ടി ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നു. ഓടിക്കൂടിയ നാട്ടുകാർ പെട്ടി ഓട്ടോറിക്ഷ വേഗത്തിൽ തള്ളി മാറ്റിയതിനാൽ ഇതിലേക്ക് തീ പടർന്നില്ല.
ഇതിനിടെ ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ചിരുന്നു. റീ ടെസ്റ്റിനായി വർക്ക് ഷോപ്പിൽ പ്രവേശിപ്പിച്ച ഓട്ടോറിക്ഷ കഴിഞ്ഞ ദിവസമാണ് തിരികെ കൊണ്ടുവന്നത്. ബാറ്ററിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. പൊലീസ് മേൽനടപടി സ്വീകരിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധനവ്
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2067 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 0.49 ശതമാനാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡെൽഹി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ വർധിച്ചിട്ടുള്ളത്. ഈ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും നൂറിനു മുകളിലെത്തി.
നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താനുള്ള നിർണായകമായ ദുരന്ത നിവാരണ അതോറിറ്റി യോഗം ഇന്ന് ചേരും. തലസ്ഥാനത്ത് മാസ്‌ക് ഉൾപ്പെടെ ഉള്ള നിബന്ധനകൾ വീണ്ടും കർശനമാക്കിയേക്കും. നേരത്തെ ഉണ്ടായിരുന്നത് പോലെ മാസ്‌ക് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ ഈടാക്കാൻ തീരുമാനിക്കാനും സാധ്യതയുണ്ട്.
പ്രതിദിന രോഗികളുടെ എണ്ണം കൂടിയതിന് പിന്നാലെ ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, എന്നീ സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം കത്തയച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാനാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം.
Post A Comment: