ഇടുക്കി: ഹൈറേഞ്ച് മേഖലയിലേക്കും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും മാരക ലഹരി മരുന്നുകൾ കടത്തുന്ന യുവാവിനെ പൊലീസ് തന്ത്രപൂർവം പിടികൂടി. കോഴിക്കോട് ഒളവണ്ണ വടക്കേ കോമളശേരിൽ അർജുൻ ഹരിദാസ് (25) ആണ് വണ്ടൻമേട് പൊലീസിന്‍റെ പിടിയിലായത്.
ഇയാളിൽ നിന്നും നാല് ലക്ഷത്തോളം രൂപ വിലവരുന്ന മാരക ലഹരി വസ്‌തുക്കളാണ് കണ്ടെത്തിയത്. 60 ഗ്രാം എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ, 25 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തുന്നതിൽ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ഇടുക്കിയിൽ കട്ടപ്പന, അടിമാലി എന്നിവിടങ്ങളിൽ വിദ്യാർഥികൾ അടക്കമുള്ളവർക്ക് ലഹരി എത്തിച്ചു നൽകുന്നത് ഇയാളാണെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് വണ്ടൻമേട് പൊലീസ് നടത്തിയ നീക്കമാണ് അറസ്റ്റിലേക്ക് നയിച്ചത്.
ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചു വന്ന പൊലീസ് ലഹരി വാങ്ങാനെന്ന വ്യാജേന ബാംഗ്ലൂരിൽ നിന്നും പ്രതിയെ ഇടുക്കിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രി പുളിയൻമലയിലെത്തിയ പ്രതിയെ പൊലീസ് തന്ത്രപൂർവം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടനിലക്കാരെ ഉപയോഗിച്ചാണ് ഇയാൾ കേരളത്തിൽ ഒട്ടാകെ ലഹരി കച്ചവടം നടത്തിയിരുന്നത്.
സുഹൃത്തും ഇടനിലക്കാരനുമായ ആളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാളുടെ ജില്ലയിലെ സഹായികളെ കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. "കല്ല്, പവർ' എന്നീ കോഡ് ഭാഷയിലാണ് എംഡിഎംഎ കൈമാറി വന്നിരുന്നത്. വണ്ടൻമേട് സി.ഐ നവാസ്, എസ്ഐമാരായ എബി ജോർജ്, ജയ്സ് ജേക്കബ്, സിപിഒമാരായ ഷിബുമോൻ, ടിനോജ്, നാർകോട്ടിക് ഉദ്യോഗസ്ഥരായ മഹേശ്വരൻ, ടോം സ്കറിയ, റാൾസ് സെബാസ്റ്റ്യൻ , ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
യുവതിയുടെ മരണത്തിനു പിന്നിൽ ഓൺലൈൻ റമ്മി
കൊയിലാണ്ടി: യുവതിയുടെ മരണത്തിനു പിന്നിൽ ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായതിലുള്ള മനോവിഷമമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കൊയിലാണ്ടി ചേലയിൽ ബിജിഷയുടെ മരണത്തിലാണ് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
2021 ഡിസംബര്‍ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹത്തിനായി കരുതി വച്ചിരുന്ന സ്വർണാഭരണങ്ങൾ വരെ റമ്മി കളിക്കായി നഷ്‌ടപ്പെടുത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. യാതൊരു പ്രശ്‌നങ്ങളുമില്ലാതിരുന്ന യുവതി പൊടുന്നനെ ഒരു ദിവസം ആത്മഹത്യ ചെയ്‌തത് വീട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ചിരുന്നു.
തുടര്‍ന്നാണ് ബിജിഷ 35 പവന്‍ സ്വര്‍ണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയത്. എന്നാല്‍ ഇത് എന്തിന് വേണ്ടിയാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല.
ഇതോടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.
കോവിഡ് കാലത്താണ് ബിജിഷ ഓണ്‍ലൈന്‍ ഗെയിമുകളില്‍ സജീവമായതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ആദ്യം ചെറിയരീതിയിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചത്. പിന്നീട് ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകളിലേക്ക് കടന്നു.
ആദ്യഘട്ടത്തില്‍ കളികള്‍ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകള്‍ക്ക് വേണ്ടി പണം നിക്ഷേപിച്ചു. യു.പി.ഐ. ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ റമ്മിയില്‍ തുടര്‍ച്ചയായി പണം നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണം അടക്കം പണയംവെച്ചു.
ഇതോടൊപ്പം ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളില്‍ നിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ ബിജിഷയുടെ സുഹൃത്തുക്കള്‍ക്കടക്കം സന്ദേശങ്ങള്‍ അയച്ചിരുന്നു. വായ്പ തിരിച്ചടയ്ക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍.
Post A Comment: