ഇടുക്കി: ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ജില്ലയിലെ മത്സ്യ മൊത്തവില്‍പ്പന കേന്ദ്രങ്ങളിലും മത്സ്യവില്‍പ്പന ശാലകളിലും നടത്തിയ പരിശോധനയില്‍ 107 കിലോ പഴകിയതും ഭക്ഷ്യയോഗ്യവുമല്ലാത്ത ചൂര, നത്തോലി, കിളിമീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ നശിപ്പിച്ചു.
തൊടുപുഴ, നെടുംങ്കണ്ടം, എന്നീ പ്രദേശങ്ങളിലാണ് ശനിയാഴ്ച്ച പരിശോധന നടത്തിയത്. ഫോര്‍മാലിന്‍, അമോണിയ ടെസ്റ്റ് കിറ്റ് ഉപയോഗിച്ചാണ് പരിശോധനകള്‍ നടത്തിയത്. സംശയാസ്പദമായി തോന്നിയ 19 മത്സ്യസാമ്പിളുകള്‍ (കൊഴുവ, കേര, അയല, ഓലക്കുടി, കിളിമീന്‍) കാക്കനാട് റീജിയണല്‍ അനലിറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ജില്ലയില്‍ നിന്നും ലാബില്‍ വിശദ പരിശോധനയ്ക്കായി അയച്ച മത്സ്യസാമ്പിളുകളിലോന്നും രാസപദാര്‍ത്ഥങ്ങളുടെ അംശം കണ്ടെത്തിയിട്ടില്ല. തൊടുപുഴ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഷംസിയാ എം.എന്‍, ഉടുമ്പന്‍ചോല ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ആന്‍ മേരി ജോണ്‍സണ്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
തിരക്കഥാ കൃത്ത് ജോൺ പോൾ അന്തരിച്ചു
കൊച്ചി: മലയാളിയുടെ മനസിനെ തൊട്ടറിഞ്ഞ തിരക്കഥാ കൃത്ത് ജോൺ പോൾ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസതടസത്തിനൊപ്പം രക്തത്തിലെ ഓക്‌സിജന്‍റെ അളവും കുറഞ്ഞതോടെ രണ്ട് മാസമായി വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു.
ക്രിട്ടിക്കൽ കെയർ ടീമിന്‍റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുമ്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.
കാനറ ബാങ്കിൽ ജീവനക്കാരനായിരുന്ന ജോണ് പോൾ പിന്നീട് ജോലി രാജിവച്ചാണ് മുഴുവൻ സമയതിരക്കഥാകൃത്തായി മാറിയത്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്‍റെ തൂലികയിൽ വിരിഞ്ഞവയാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്‍റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.
നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്‍ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Post A Comment: