കൊച്ചി: ഇടുക്കി മൂന്നാറിൽ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെന്ന പരാതിയിൽ നടൻ ബാബുരാജിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നടന്‍റെ ഉടമസ്ഥതയിലുള്ള റിസോർട്ട് വാടകയ്ക്ക് നൽകി പണം തട്ടിയെന്നാണ് പരാതി. കോതമംഗലം ഊന്നുകൽ സ്വദേശി എസ്. അരുൺ കുമാറാണ് പരാതിക്കാരൻ. മൂന്നാർ കമ്പ് ലൈനിലാണ് ബാബുരാജിന്‍റെ ഉടമസ്ഥതയിലുള്ള റിസോർട്ടുള്ളത്. ഈ റിസോർട്ട് പാട്ടത്തിനു നൽകി 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. വഞ്ചനാകുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
പള്ളിവാസൽ പഞ്ചായത്തിൽപെട്ട റിസോർട്ട് ഇരിക്കുന്ന സ്ഥലത്തിന്‍റെ പട്ടയം നിയമപ്രകാരമല്ലെന്നും സ്ഥലം ഒഴിയണമെന്നും കാട്ടി ബാബുരാജിന് ദേവികുളം ആർടിഒ നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യം മറച്ചു വച്ച് 2020 ഫെബ്രുവരിയിൽ 40 ലക്ഷം രൂപ വാങ്ങി 11 മാസത്തേക്ക് റിസോർട്ട് പാട്ടത്തിനു നൽകുകയായിരുന്നുവെന്നാണ് പരാതി.
1993 ൽ സമ്പാദിച്ച അനധികൃത വൃന്ദാവൻ പട്ടയത്തിലാണ് റിസോർട്ടെന്നു മനസിലായതോടെ കരാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടൻ തയാറായില്ലെന്നും കോടതിയുടെ നിർദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്നും പൊലീസ് പറഞ്ഞു.
അതേ സമയം അരുണിന്‍റെ പരാതിയിൽ കഴമ്പില്ലെന്നാണ് ബാബുരാജിന്‍റെ വിശദീകരണം. 2020ൽ അരുണിനെ ഏൽപ്പിച്ച റിസോർട്ടിനു 11 മാസം വാടക ലഭിക്കാതെ വന്നതോടെ താൻ കോടതിയെ സമീപിച്ചെന്നും അരുൺ റിസോർട്ട് നടത്തുന്നത് കോടതി വിലക്കിയതാണെന്നും ബാബു രാജ് വിശദീകരിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
തിരക്കഥാ കൃത്ത് ജോൺ പോൾ അന്തരിച്ചു
കൊച്ചി: മലയാളിയുടെ മനസിനെ തൊട്ടറിഞ്ഞ തിരക്കഥാ കൃത്ത് ജോൺ പോൾ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസതടസത്തിനൊപ്പം രക്തത്തിലെ ഓക്‌സിജന്‍റെ അളവും കുറഞ്ഞതോടെ രണ്ട് മാസമായി വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു.
ക്രിട്ടിക്കൽ കെയർ ടീമിന്‍റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുമ്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു.
കാനറ ബാങ്കിൽ ജീവനക്കാരനായിരുന്ന ജോണ് പോൾ പിന്നീട് ജോലി രാജിവച്ചാണ് മുഴുവൻ സമയതിരക്കഥാകൃത്തായി മാറിയത്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്‍റെ തൂലികയിൽ വിരിഞ്ഞവയാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്‍റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.
നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്.
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്‍ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Post A Comment: